ലണ്ടൻ: വിജയിച്ചാൽ ഇസ്ലാമിക തീവ്രവാദത്തെ വേരോടെ പിഴുതെറിയുമെന്ന് ആവർത്തിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക്. ഇന്ന് ബ്രിട്ടൺ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഇസ്ലാമിക ഭീകരവാദം. ഇതിനെതിരെ നിയമ സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെയും, അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കുകയാണ് ഒരു പ്രധാനമന്ത്രിയുടെ പ്രധാന ചുമതല. ഇസ്ലാമിക ഭീകരതയെ ഇല്ലാതാക്കാൻ പുതിയ പദ്ധതികൾ രൂപീകരിക്കും. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ വേരറുക്കും. രാജ്യ സംരക്ഷണത്തിനായി വേണ്ടതെന്തെല്ലാമാണോ അതെല്ലാം ചെയ്യും. വൈവിധ്യം, സഹിഷ്ണുത, സ്വാതന്ത്ര്യം എന്നിവയുടെ ദീപസ്തംഭമാണ് ബ്രിട്ടൺ. നമ്മുടെ ജീവിതം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ പ്രവർത്തികൾ വെച്ച്പൊറുപ്പിക്കില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ രാജ്യത്ത് നിന്നും പിഴുതെറിയുമെന്നും ഋഷി സുനക് കൂട്ടിച്ചേർത്തു.
ബ്രിട്ടന്റെ സംരക്ഷണത്തിനും, ഇസ്ലാമിക ഭീകരവാദത്തിന്റെ അന്ത്യത്തിനുമായി നിർണായക പദ്ധതികൾ ആസൂത്രണം ചെയ്തതായി ഋഷി സുനകിനായി പ്രചാരണം നടത്തുന്ന റെഡി4ഋഷി സംഘം പ്രസ്താവനയിലൂടെ അറിയിച്ചു. ബ്രിട്ടൺ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇസ്ലാമിക ഭീകവാദം ആണെങ്കിലും ഇതിനെ പ്രതിരോധിക്കാനുള്ള നടപടികൾ നിലവിൽ കാര്യക്ഷമമല്ല. ഇസ്ലാമിക ഭീകരർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
Comments