തൃശ്ശൂർ: നിക്ഷേപകരുടെ പണം മടക്കി നൽകാതെ പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിൽ നോട്ട് നിരോധനം നടപ്പിലാക്കിയ വർഷം ഉണ്ടായത് അസ്വാഭാവികമായ നിക്ഷേപ വർദ്ധന. അതുവരെ ഉണ്ടായിരുന്ന 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ നിരോധിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 2016 നവംബർ ആദ്യവാരം മുതൽ ഒരു വർഷത്തിനുളളിൽ 96 കോടിയുടെ നിക്ഷേപമാണ് ബാങ്കിലെത്തിയത്. നികുതിവെട്ടിച്ച് സൂക്ഷിച്ച കളളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്കുകളെ മറയാക്കിയെന്ന ആരോപണം നേരത്തെ മുതൽ ഉയർന്നിരുന്നു. കരുവന്നൂർ ബാങ്കും ഇതിന് ഇരയാണെന്ന വിവരമാണ് പുറത്തുവരുന്നത്.
2014-15 വർഷം ബാങ്കിലെ നിക്ഷേപം 354 കോടി രൂപയായിരുന്നു. അടുത്ത വർഷം നിക്ഷേപത്തിൽ 51 കോടി രൂപ വർദ്ധിച്ചു. എന്നാൽ പിന്നാലെ വന്ന നോട്ട് നിരോധനത്തിന് ശേഷം ഈ വാർഷിക വർദ്ധന 96 കോടി രൂപയായി കുതിച്ചുയർന്നു. 2016-17 ൽ ബാങ്കിന്റെ ആകെ നിക്ഷേപം 405.51 കോടിയിൽ നിന്നും 501 കോടി രൂപയായി ഉയരുകയും ചെയ്തു.
സ്വാഭാവികമായുണ്ടായ ആനുപാതിക വർദ്ധനയല്ല നിക്ഷേപത്തിൽ ഇക്കാലയളവിൽ ഉണ്ടായതെന്ന് ഓഡിറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ നവംബറിൽ ബാങ്കിൽ നിക്ഷേപം വൻതോതിൽ കുമിഞ്ഞുകൂടിയെന്ന് നേരത്തെ മുതൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2017 -18 ൽ നിക്ഷേപം 405 കോടിയായി പഴയ നിലയിലേക്ക് കുറയുകയും ചെയ്തു.
ചുരുങ്ങിയ കാലത്തിൽ ഇത്രയും തുക എങ്ങനെയാണ് പിൻവലിക്കപ്പെട്ടതെന്നതും ദുരൂഹമാണ്. കാര്യങ്ങൾ സാധാരണ ഗതിയിലായതോടെ നോട്ട് നിരോധനത്തിന് പിന്നാലെ ലഭിച്ച നിക്ഷേപം വൈറ്റ് മണിയാക്കി പിൻവലിച്ചതാകാമെന്നാണ് നിഗമനം. 300 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്ത 2021 ൽ ബാങ്കിലെ നിക്ഷേപം 301 കോടി രൂപയായി കുറഞ്ഞിരുന്നു. അതായത് അഞ്ച് വർഷത്തിനുളളിൽ നിക്ഷേപത്തിൽ നിന്ന് പിൻവലിക്കപ്പെട്ടത് 200 കോടി രൂപയിലധികം. ബാങ്കിന്റെ തകർച്ചയിലേക്ക് വഴി തെളിച്ചത് ഇത്തരം വഴിവിട്ട ഇടപാടുകളാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
നോട്ട് നിരോധനത്തിന് പിന്നാലെ നികുതി വെട്ടിച്ച് സൂക്ഷിച്ചിരുന്ന പണം വൻതോതിൽ സഹകരണ ബാങ്കുകളിലെത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളുടെയും ഭരണത്തിന് ചുക്കാൻ പിടിക്കുന്ന ഇടത് നേതാക്കളുടെ ഒത്താശയോട് കൂടിയായിരുന്നു ഇത്. 49,000 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി അടയ്‌ക്കേണ്ടെന്നത് അടക്കമുളള പഴുതുകൾ ഉപയോഗിച്ചായിരുന്നു ഇത്തരത്തിൽ സഹകരണ ബാങ്കുകൾ വഴി പണം വെളുപ്പിച്ചെടുത്തത്. ബിനാമി അക്കൗണ്ടുകൾ വഴിപോലും പണം നിക്ഷേപിക്കാനുളള മാർഗം സഹകരണ ബാങ്കുകൾ തുറന്നു നൽകിയത് പരസ്യമായ രഹസ്യവുമായിരുന്നു.
Comments