കാര്യക്ഷമതയുള്ള വ്യക്തിത്വം, കടുത്ത തീരുമാനമെടുക്കുന്നതിലും അത് പ്രാവർത്തികമാക്കുന്നതിനും മുന്നിൽ നിന്ന രാഷ്‌ട്രീയ പ്രവർത്തക, മികച്ച വനിതാ നേതാവ്- സുഷമ സ്വരാജ്. ദൃഢനിശ്ചയവും വാളിനേക്കാൾ മൂർച്ഛയുള്ള പ്രസംഗങ്ങളുമാണ് അവരെ മറ്റ് രാഷ്‌ട്രീയക്കാരിൽ നിന്ന് വേറിട്ട് നിർത്തിയത്. അസാധ്യമെന്ന് തോന്നുന്ന, രാജ്യം ഇതുവരെ നേരിട്ടിട്ടില്ലാത്ത പല പ്രതിസന്ധികളും സാധ്യമാക്കിയ വനിതാ നേതാവായിരുന്നു സുഷമ. വൃക്ക രോഗം മൂർച്ഛിച്ച് മരിക്കുന്നത് വരെ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച ദേശസ്‌നേഹി. വിദേശകാര്യ മന്ത്രി സ്ഥാനത്തിരുന്ന് അത്ഭുതങ്ങൾ സൃഷ്ടിച്ച സുഷമ സ്വരാജ് വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം.
ഡൽഹിയിലെ ഗലികളിൽ കവലപ്രസംഗം നടത്തിയാണ് സുഷമ എന്ന യുവതി ശ്രദ്ധ നേടിയത്. തന്റെ തീക്ഷ്ണമായ ശബ്ദത്തിലൂടെ അന്ന് ആ കവലയിലുളളവരുടെ മനസ്സിൽ ഇടം നേടാൻ സുഷമയ്‌ക്ക് കഴിഞ്ഞു. ഒരു യുവതി വന്ന് നടത്തിയ പ്രസംഗം ആളുകളുടെ മനസ്സിൽ മായാതെ കിടന്നു.
1970 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്‌ട്രീയത്തിലേക്ക് എത്തുന്നത്. തുടർന്ന് ദേശീയ രാഷ്‌ട്രീയത്തിലേക്ക് ഉയർന്നു. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ഉൾപ്പെടെ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു.
1977ൽ ഹരിയാനയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 25 വയസ്സായിരുന്നു അപ്പോൾ പ്രായം. ഹരിയാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു സുഷമ. ഡൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ്.
സാധാരണ ഒരു സ്ത്രീയേക്കാൾ ഉയരം കുറവായിരുന്നു സുഷമ സ്വരാജിന്. എന്നാൽ അവരുടെ ആത്മവിശ്വാസത്തെ അത് ഒരിക്കലും ബാധിച്ചില്ല. പ്രസംഗിക്കാൻ പോകുന്നിടത്തെല്ലാം ഒരു സ്റ്റൂളുമായാണ് അവർ എത്തിയത്. പോഡിയത്തിന് മുന്നിൽ നിൽക്കുമ്പോൾ ആ സ്റ്റൂളിന് മുകളിൽ കയറി നിൽക്കും.
തന്റെ തീരുമാനങ്ങൾ കൊണ്ടും പ്രവർത്തനം കൊണ്ടും ജനമനസ്സിൽ വലിയൊരു സ്ഥാനം നേടാൻ സുഷമ സ്വരാജിന് സാധിച്ചിരുന്നു. ചുവന്ന നിറത്തിലുള്ള പൊട്ടും സാരിയും അതിന് മുകളിൽ ധരിച്ച കോട്ടും അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കി. എല്ലാ നേരവും ഒരു ചെറുപുഞ്ചിരിയോടെയാണ് സുഷമ സ്വരാജിനെ കാണാൻ സാധിക്കാറുള്ളൂ.
2014 ലാണ് ഒന്നാം എൻഡിഎ സർക്കാരിൽ ഇന്ത്യയിലെ ആദ്യത്തെ ഫുൾ ടൈം വനിതാ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്. വിദേശകാര്യ വകുപ്പ് ഒരു സ്ത്രീയുടെ കൈകളിൽ ഏൽപ്പിക്കുന്നത് ഉചിതമാണോ എന്ന ചോദ്യങ്ങൾ അന്ന് പലരുടെയും മനസ്സിൽ ഉയർന്നിരുന്നു. എന്നാൽ ആ സംശയങ്ങളെല്ലാം ഇല്ലാതാക്കാൻ അവർക്കായി. ലോകത്തിന്റെ ഏതെങ്കിലും കോണുകളിൽ കുടുങ്ങിക്കിടന്ന പല ഇന്ത്യക്കാരും സുഷമ സ്വരാജിന്റെ ഒരൊറ്റ ട്വീറ്റിന്റെ ബലത്തിലാണ് സുരക്ഷിതരായി നാട്ടിലേക്ക് എത്തിയത്.”നിങ്ങൾ ചൊവ്വയിൽ കുടുങ്ങിക്കിടന്നാലും ഇന്ത്യൻ എംബസി നിങ്ങളെ സഹായിക്കും” എന്നായിരുന്നു സുഷമ സ്വരാജിന്റെ വാക്കുകൾ.
ഇറാഖിൽ കടുങ്ങിക്കിടന്നവരെ നാട്ടിൽ എത്തിച്ചതും, ഇന്ത്യക്കാരനെ വിവാഹം കഴിച്ച യെമൻ യുവതിയെ സുരക്ഷിതയാക്കിയതും യുഎഇയിൽ നിന്ന് പെൺകുട്ടികളെ രക്ഷിച്ചതുമെല്ലാം സുഷമ സ്വരാജ് എന്ന ഒരു വ്യക്തിത്വത്തിന്റെ ഇടപെടൽ കൊണ്ട് മാത്രമായിരുന്നു.
Comments