കഴുത്തിലെ മാംസം രണ്ടായി തൂങ്ങിക്കിടക്കുന്നതിനെ ഇരട്ടതാടിയെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. ഇത്തരത്തിൽ കഴുത്തിൽ രൂപപ്പെട്ട ഇരട്ടത്താടി (ഡബിൾ ചിൻ) ശരിയാക്കാൻ പോയ 59-കാരിക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ശസ്ത്രക്രിയ ചെയ്യാതെ നൂതന സാങ്കേതിക വിദ്യയിലൂടെ ഇരട്ടത്താടി ശരിയാക്കാൻ ശ്രമിച്ച 59കാരിയുടെ കഴുത്ത് വികൃതമായി മാറുകയായിരുന്നു
യുകെ സ്വദേശിനിയായ ജെയിൻ ബോമാൻ എന്ന 59കാരിയാണ് സ്‌കിൻ-ടൈറ്റനിങ് (skin-tightening treatment) വഴി കഴുത്ത് ശരിയാക്കാൻ ശ്രമിച്ചത്. ശസ്ത്രക്രിയ വേണ്ടാത്ത ഈ പ്രക്രിയയെ ഫിബ്രോബ്ലാസ്റ്റ് പ്ലാസ്മ തെറാപ്പി എന്നാണ് വിളിക്കുക. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ബ്യൂട്ടീഷനായിരുന്നു 59-കാരിക്ക് ഈ വിദ്യ പറഞ്ഞുകൊടുത്തത്.
പ്ലാസ്മ തെറാപ്പി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ ട്രീറ്റ്‌മെന്റ് എടുത്ത ഭാഗത്ത് ചുവന്ന നിറത്തിലുള്ള മുള്ളുകൾ പ്രത്യക്ഷപ്പെട്ടു. താനിപ്പോൾ ഒരു പല്ലിയെപ്പോലെ ഇരിക്കുന്നതായാണ് കണ്ണാടിയിൽ നോക്കുമ്പോൾ തോന്നുന്നതെന്ന് ജെയിൻ പറയുന്നു.
വീടിന് പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയായി. എല്ലാവരും തന്നെ തുറിച്ച് നോക്കാൻ തുടങ്ങി. സ്‌കാർഫ് കൊണ്ട് മറച്ചുവെച്ചാണ് ഇപ്പോൾ നടക്കുന്നത്. പഴയ ഇരട്ടത്താടി എത്രയോ ഭേദമായിരുന്നുവെന്നും ആ കഴുത്ത് ഇപ്പോൾ തിരികെ ലഭിച്ചിരുന്നെങ്കിലെന്ന് ആശിച്ചുപോകുകയാണെന്നും അവർ പ്രതികരിച്ചു.
500 യൂറോ ചിലവിട്ടാണ് 59-കാരി ട്രീറ്റ്‌മെന്റ് സ്വീകരിച്ചത്. ഏറെ വേദന സഹിച്ചിരിക്കേണ്ട ഒരു പ്രക്രിയയായിരുന്നു അത്. കഴുത്ത് പൊള്ളുന്ന വേദനയാണെന്നും നരകത്തിൽ ചെന്ന് പെട്ടതുപോലെയായിരുന്നു അനുഭവപ്പെട്ടതെന്നും അവർ പറഞ്ഞു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങിയെങ്കിലും ഫലപ്രാപ്തിയുണ്ടാകില്ലെന്ന് അഭിഭാഷകർ അറിയിച്ചതിനാൽ ഇനിയെന്ത് ചെയ്യുമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് ഈ 59-കാരി.
ശരീരത്തിലെ പാടുകളും മറ്റും മായ്‌ക്കുന്നതിനായി പലപ്പോഴും തിരഞ്ഞെടുക്കുന്ന ഒരു സ്‌കിൻ-കെയർ ട്രീറ്റ്‌മെന്റാണ് ഫിബ്രോബ്ലാസ്റ്റ് പ്ലാസ്മ തെറാപ്പി. എന്നാൽ ഈ തെറാപ്പി സുരക്ഷിതമല്ലെന്നും ഉദ്ദേശിച്ച ഫലം ഉറപ്പുനൽകില്ലെന്നുമാണ് സമീപകാലത്തായി നടക്കുന്ന ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
Comments