കോട്ടയം: രാജ്യത്തിന്റെ 75 ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ജനങ്ങൾ. ഈ വേളയിൽ സ്വന്തം മകൾക്ക് ഇന്ത്യ എന്ന് പേരിട്ട ദമ്പതികളാണ് പ്രശംസ പിടിച്ച് പറ്റുന്നത്. പുലിയന്നൂർ മറ്റത്തിൽ രഞ്ജിത്തും ഭാര്യ സനയുമാണ് ആ ദമ്പതികൾ.
സൈനികനാകാനോ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനാകാനോ സാധിച്ചിരുന്നില്ല എന്ന ചിന്ത പലപ്പോഴായി അലട്ടിയിരുന്നതായി രഞ്ജിത്ത് പറയുന്നു. ജൂലായ് പന്ത്രണ്ടാം തിയതി കുഞ്ഞ് പിറന്നതോടെ രഞ്ജിത്തിനും ഭാര്യ സനയ്‌ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇന്ത്യ’. എല്ലാ ഭാരതീയർക്കും ഇന്ത്യ എന്ന പേര് അഭിമാനമാകുമ്പോൾ മകൾക്കത് ഇരട്ടി അഭിമാനമാകട്ടെയെന്ന് പറഞ്ഞാണ് പേരിട്ടത്.
കുഞ്ഞിന് ‘ഇന്ത്യ’ എന്ന് പേരിട്ടപ്പോൾ ചിലരൊക്കെ അവിശ്വാസത്തോടെ നോക്കിയെങ്കിലും ഇപ്പോൾ എല്ലാവരും ഈ പേര് ഇഷ്ടപ്പെടുകയാണെന്ന് സന പറയുന്നു.
പാലാ സർക്കാർ ആശുപത്രിയിൽ ജനനസർട്ടിഫിക്കറ്റിന്റെ
ഫോറം പൂരിപ്പിച്ചു നൽകിയപ്പോൾ കുഞ്ഞിന്റെ പേരിന്റെ സ്ഥാനത്ത് ‘ഇന്ത്യ’ എന്നെഴുതി. അത് ദേശീയത എഴുതാനുള്ള കോളമല്ലെന്നായിരുന്നു നഴ്‌സിന്റെ മറുപടിയെന്ന് ദമ്പതികൾ ചിരിച്ചു കൊണ്ട് പറയുന്നു.
ഇന്ത്യ എന്ന വികാരം നമ്മളെയെല്ലാം ചേർത്ത് നിർത്തുന്നത് പോലെ കുഞ്ഞിന് ‘ഇന്ത്യ’ എന്നുപേരിട്ടതിലൂടെ അമ്മയുടെ തിരിച്ചുവരവും സനയുടെ വീട്ടുകാരുമായി ഒന്നിച്ചുചേർന്ന് ഒരുമയോടെയുള്ള ജീവിതവുമാണ് ആഗ്രഹിക്കുന്നതെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. മകളെ രാജ്യസ്‌നേഹിയാക്കി വളർത്താനാണ് ദമ്പതിമാരുടെ ആഗ്രഹം.
Comments