തെരുവുനായയുടെ ആക്രമണത്തിൽ പന്ത്രണ്ടുകാരിയുടെ കണ്ണിന് മാരക പരിക്ക്; കുട്ടിയുടെ ജീവൻ കാത്തത് നാട്ടുകാരുടെ ഇടപെടൽ

Published by
Janam Web Desk

പത്തനംതിട്ട : പാൽ വാങ്ങാൻ പോയ പെൺകുട്ടിയെ തെരുവുനായ ആക്രമിച്ചു. കുട്ടിയുടെ പിന്നിൽ നിന്നാണ് നായ ആക്രമിച്ചത്. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി സ്വദേശിനിയായ പന്ത്രണ്ടുവയസ്സുകാരി അഭിരാമിക്കാണ് നായയുടെ കടിയേറ്റത്. കണ്ണിൽ ഉൾപ്പെടെ ശരീരത്തിന്റെ ഏഴ് ഭാഗത്ത് കടിയേറ്റിട്ടുണ്ട്. കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡിലൂടെ നടന്ന് പോകവെ പിന്നിലൂടെ എത്തിയ നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കാലുകളിൽ കടിയേറ്റ് വീണ കുട്ടിയെ നായ നിർത്താതെ കടിച്ചു. ഓടികൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഭിരാമിയുടെ അമ്മ രജനിയും അയൽവാസിയും ചേർന്ന് കുട്ടിയെ റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാൽ ഡോക്ടർ ഇല്ലാത്തതിനാൽ കുട്ടിയെ പോലീസിന്റെ സഹായത്തോടെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കണ്ണിനേറ്റ പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൂടാതെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ കണ്ണിന്റെ വിദഗ്ധ ചികിത്സയ്‌ക്കായി കണ്ണാശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. പ്രദേശത്ത് തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണെന്നും ഇവയെ പേടിച്ച് വഴിനടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാരും വ്യക്തമാക്കുന്നു.

Share
Leave a Comment