ദുബായ്: അന്താരാഷ്ട്ര യുവജന ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎഇ ഭരണാധികൾ. യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിവിധ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്യുന്ന യുവ പ്രതിനിധി സംഘവുമായി ഖസർ അൽ ബഹർ മജ്ലിസിൽ ചർച്ച നടത്തി. യുവാക്കളിലാണ് രാഷ്ട്രത്തിന്റെ പ്രതീക്ഷയും ഭാവിയുമെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദേശത്തിൽ വ്യക്തമാക്കി.
അന്താരാഷ്ട്ര യുവജന ദിനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യുവാക്കളുമായി സംവദിച്ച യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും പുരോഗതി കൈവരിക്കുന്നതിലും സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും യുവാക്കൾ നിർണായക പങ്കുവഹിക്കുന്നുവെന്ന് പറഞ്ഞു. ഇമാറാത്തി സമൂഹത്തിന്റെ പരമ്പരാഗത മൂല്യങ്ങളും തത്ത്വങ്ങളും സംരക്ഷിക്കാൻ യുവാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
രാജ്യം ചരിത്രത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കയാണെന്നും പണം കൊണ്ടല്ല, മറിച്ച് ജനങ്ങളാലും സത്യസന്ധമായ കാഴ്ചപ്പാടുകളാലുമാണ് രാഷ്ട്രം സൃഷ്ടിക്കപ്പെട്ടത്. ഭാവിയെക്കുറിച്ചുള്ള ശരിയായ വായനയിലൂടെയും തീരുമാനങ്ങളിലൂടെയുമാണ് ഇതെല്ലാം രൂപപ്പെടുന്നത്. യുവാക്കൾ രാഷ്ട്രങ്ങളുടെ നിർമാതാക്കളാണ്. ഓരോ തലമുറയും വികസന പ്രക്രിയ യുവതലമുറകൾക്ക് കൈമാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറേറ്റ്സ് ഫൗണ്ടേഷൻ, നാഷണൽ എക്സ്പേർട്സ് പ്രോഗ്രാം (എൻ.എഫ്.പി), നാഷണൽ യൂത്ത് കൗൺസിൽ എന്നിവയിലെ സന്നദ്ധപ്രവർത്തകരും വിവിധ സർക്കാർ വകുപ്പുകളിലെ യുവജന പ്രതിനിധികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
Comments