കീവ്: യുക്രെയ്‌നിൽ ജനവാസമേഖലകളിൽ കനത്ത റോക്കറ്റാക്രമണം നടത്തി വീണ്ടും റഷ്യ. ക്രാമറ്റോസ്‌ക് നഗരത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 62 കെട്ടിടങ്ങളാണ് തകർന്നത്. ആക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. യുക്രെയ്‌നിലെ വടക്കുകിഴക്കൻ മേഖലിൽ അതിർത്തിയിൽ നിന്ന് 200 കിലോമീറ്റർ ദൂരത്താണ് ക്രാമറ്റോസ്‌ക് നഗരം സ്ഥിതിചെയ്യുന്നത്.
റഷ്യ രണ്ടു റോക്കറ്റുകളാണ് ജനവാസ നഗരത്തിന് നേരെ പ്രയോഗിച്ചത്. കെട്ടിടങ്ങൾക്കൊപ്പം റോഡിലൂടെ കടന്നുപോയിരുന്ന വാഹനങ്ങളും റോഡുകളുമെല്ലാം തകർന്നു. ഡോൺസ്റ്റീക് മേഖലയിലെ ഒരു ഗ്രാമം പിടിച്ചെടുത്തു എന്ന പ്രസ്താവന റഷ്യ നടത്തിയതിന് പിന്നാലെയാണ് റോക്കറ്റ് ആക്രമണം നടത്തിയത്.
ഇതിനിടെ യുക്രെയ്‌ന് അമേരിക്ക നൽകിയ റോക്കറ്റ് വിക്ഷേപണി തകർത്തെന്നും വിദേശ ശക്തികളുടെ സഹായത്താൽ യുദ്ധം തുടർന്നാൽ ആക്രമണം ശക്തമാക്കുമെന്ന മുന്നറി യിപ്പാണ് റഷ്യ നൽകുന്നത്. ഇതിനിടെ യുക്രെയ്‌നിൽ നിന്നുള്ള കൽക്കരി കയറ്റിയ കപ്പൽ അന്താരാഷ്‌ട്രധാരണ പ്രകാരം ഇറ്റലി തുറമുഖത്തെത്തി. നേരത്തേ 20ലക്ഷം മെട്രിക് ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാൻ ഐക്യരാഷ്‌ട്രസഭ യുക്രെയ്‌ന് അനുമതി നൽകിയിരുന്നു. തുറമുഖങ്ങളിൽ നിന്ന് കപ്പലുകൾ കടത്തിവിടാൻ റഷ്യ അനുവദിച്ചിട്ടുമുണ്ട്.
Comments