ഈ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യം മറ്റൊരു ആഘോഷത്തിന് കൂടി വേദിയാകുന്നു. രാജ്യത്തുടനീളം കത്തുകളും കൊറിയറുകളും എല്ലാം തപാൽ വഴി നാം അയക്കാറുണ്ട് . ഈ തപാലിന്റെ പിൻ നമ്പറിന് ഇന്ന് 50 വയസ്സ് തികഞ്ഞിരിക്കുകയാണ്. 1972 ഓഗസ്റ്റ് 15 നാണ് പിൻ നമ്പർ നിലവിൽ വന്നത്.
ഇന്ത്യയിലെ തപാൽ സേവനങ്ങൾ നമ്പർ വ്യവസ്ഥയിൽ ഉപയോഗിക്കുന്ന ആറ് അക്ക കോഡുകളാണ് പിൻ കോഡുകൾ. ഏരിയ കോഡുകൾ എന്നും ഇവ അറിയപ്പെടുന്നു. ഈ കോഡുകൾ പോസ്റ്റുമാന് തങ്ങൾക്ക് ലഭിക്കുന്ന കത്തോ അല്ലെങ്കിൽ മറ്റു വസ്തുക്കളോ മേൽവിലാസക്കാരന് കൈമാറാൻ സഹായകമാകുന്നു.കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് ബോർഡിലെ മുതിർന്ന അംഗവുമായിരുന്ന ശ്രീറാം ഭിക്കാജി വേലാങ്കറാണ് പിൻ കോഡ് സംവിധാനം രാജ്യത്ത് അവതരിപ്പിച്ചത്.
ഒരു പിൻ കോഡിന്റെ ആദ്യ അക്കം ഒരു മേഖലയെ സൂചിപ്പിക്കുന്നു. രണ്ടാമത്തെത് ഉപമേഖലയെ സൂചിപ്പിക്കുന്നു. മൂന്നാമത്തേത് ആദ്യത്തെ രണ്ടെണ്ണത്തിനൊപ്പം ആ മേഖല ഉൾപ്പെട്ട ജില്ലയെ ചിത്രീകരിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങൾ തപാൽ സ്ഥാപനങ്ങൾക്കാകും നൽകിയിരിക്കുന്നത്.
മികച്ച തപാൽ സേവനം ഉറപ്പുവരുത്താൻ രാജ്യത്ത് 23 തപാൽ മണ്ഡലങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പറയുന്നു. ഈ മണ്ഡലങ്ങളിൽ ഓരോന്നും ഒരു മുതിർന്ന പോസ്റ്റ്മാസ്റ്റർ ജനറലിന്റെ നേതൃത്വത്തിലാണ് ഉണ്ടാവുക.
ഇന്ത്യയിൽ പല സ്ഥലങ്ങളുടെയും പേരുകൾ തമ്മിൽ സമാനതകൾ ഉണ്ട്. ഇത് മൂലമാണ് പിൻ കോഡിന്റെ ആവശ്യം ഉയർന്നത്. ആളുകളുടെ വിലാസങ്ങളിലെ സാമ്യത പലപ്പോഴും ശരിയായ ആളെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. അതിനാൽ ഈ കോഡ് ശരിയായ ആളുകൾക്ക് കത്തുകൾ എത്തിക്കാൻ പോസ്റ്റ്മാൻമാരെ സഹായിച്ചു.
Comments