ന്യൂഡൽഹി: ചൈനയുടെ യുവാൻ വാങ് 5 എന്ന ചാരക്കപ്പൽ ഹമ്പൻ ടോട്ട തുറമുഖത്തെത്തിയതായി റിപ്പോർട്ട്. കപ്പലിന് സന്ദർശനാനുമതി ഒരുകാരണവശാലും നൽകരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ശ്രീലങ്കക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചൈനീസ് ചാരക്കപ്പൽ ലങ്കൻ തീരത്ത് നങ്കൂരമിട്ടതോടെ ഇന്ത്യയും അമേരിക്കയും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ബാലിസ്റ്റിക് മിസൈലും , സാറ്റലൈറ്റ് ട്രാക്കിങ്ങും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ ഉൾപ്പെടുത്തിയ കപ്പലാണ് ലങ്കൻ തീരമണഞ്ഞിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് ശ്രീലങ്ക ചൈനീസ് ചാരക്കപ്പലിന് അനുമതി നൽകിയിരിക്കുന്നത്.
യുവാൻ വാങ് 5 ഗവേഷണ കപ്പലാണെന്ന് ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ചൈനീസ് ആർമിയുടെ സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്‌സാണ് കപ്പലിനെ നിയന്ത്രിക്കുന്നതെന്ന് പെന്റഗൺ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ കടലിടുക്കുകളുടെ ദൂര പരിധിയും ആഴവും അളക്കാൻ ചാരക്കപ്പലിന്റെ മാപ്പിങ്ങിലൂടെ സാധിക്കുമെന്ന് ഇന്ത്യ മുൻപ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കപ്പലിന്റെ അത്യാധുനിക സംവിധാനങ്ങൾ വഴി ചൈനീസ് അന്തർ വാഹിനികൾക്ക് സമുദ്രത്തിന്റെ അടിത്തട്ടിലെ സാഹചര്യങ്ങളെ കുറിച്ച് പഠിക്കാൻ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ശ്രീലങ്കക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയും, അമേരിക്കയും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ആദ്യഘട്ടത്തിൽ കപ്പലിന്റെ സന്ദർശനം നീട്ടിവെയ്‌ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. കൊളംബോ ചൈനീസ് എംബസി ചർച്ചയുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 12ന് പുതിയ ഡേറ്റ് ലഭിക്കുന്നതിനായി ചൈന വീണ്ടും അപേക്ഷ നൽകിയിരുന്നു. ഇതിനൊടുവിലാണ് ആഗസ്റ്റ് 22 വരെ തുറമുഖത്ത് അടുപ്പിക്കാനായി കപ്പലിന് അനുമതി നൽകിയത്.
ഇന്ത്യൻ മഹാ സമുദ്രത്തിൽ ഗവേഷണം നടത്താനുള്ള അനുമതി നല്കിയിട്ടില്ലെന്ന് ലങ്കൻ തുറമുഖ അതോറിറ്റി ഇരു രാജ്യങ്ങളോടുമായി വ്യക്തമാക്കി. എന്നാൽ ചൈനീസ് ചാരക്കപ്പൽ ആസൂത്രിതമായ നീക്കങ്ങൾ സമുദ്രാതിർത്തിയിൽ നടപ്പിലാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഇന്ത്യ പറഞ്ഞു. ഗൗരവമേറിയ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശ്രീലങ്കൻ ഭരണകൂടത്തിന് വീഴ്ച പറ്റിയെന്നും നീണ്ട ചർച്ചകൾക്ക് ശേഷം മാത്രമേ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്താൻ പാടുള്ളു എന്ന നിലപാട് ചൂണ്ടിക്കാട്ടി ഇന്ത്യ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. ഒരുപക്ഷെ ഇന്ത്യ ശ്രീലങ്ക നയതന്ത്ര ബന്ധത്തെ ഇത് ബാധിക്കാൻ സാധ്യത ഉണ്ടെന്നും നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
Comments