ന്യൂഡൽഹി: 215 കോടി രൂപ തട്ടിയെടുത്ത കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ പ്രതിയെന്ന് വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പ് കേസിലെ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖറുമായി താരത്തിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് താരത്തെ പ്രതി ചേർത്തത്.
ഡൽഹിയിലെ വ്യവസായിയുടെ ഭാര്യയിൽ നിന്നുമാണ് പ്രതി 215 കോടി തട്ടിയെടുത്തത്. സുകേഷ് ചന്ദ്രശേഖർ തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് ജാക്വലിൻ ആയിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.10 കോടി രൂപയുടെ സമ്മാനങ്ങൾ താരത്തിന് സുകേഷ് അയച്ചതായി ഇഡി നേരത്തെ കണ്ടെത്തി. ഇയാളുമായുള്ള ബന്ധത്തിന്റെ പേരിൽ ഇഡി ജാക്വലിൻ ഫെർണാണ്ടസിനെ പല തവണ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നടന്റെ ഏഴ് കോടിയിലധികം രൂപയുടെ സ്വത്തുക്കളും ഇഡി ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.
ഡഹിയിലെ പ്രമുഖവ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ചാണ് ഇയാൾ പണം തട്ടിയെടുത്തത്. ഇയാൾ ഡൽഹിയിലെ ജയിലിൽ ആയിരുന്നപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിലെയും നിയമമന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് പണം വാങ്ങിയത്.ഇവരുടെ ഭർത്താവിനെ ജാമ്യത്തിലിറക്കാമെന്ന് വാഗ്ദാനം നൽകിയാണ് പണം തട്ടിയത്. ഇരയുടെ ഭർത്താവിന് ജാമ്യം നൽകുമെന്നും അവരുടെ ഫാർമസ്യൂട്ടിക്കൽ ബിസിനസ്സ് നടത്തിക്കൊടുക്കുമെന്നും സുകേഷ് ഫോൺ കോളുകളിൽ അവകാശപ്പെട്ടു.32-കാരനായ ഇയാൾ 32-ഓളം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായും വിവിധ കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം അറിയിച്ചു.
Comments