കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുവാൻ കൈയ്യിൽ പണമില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് യൂണിയനുകളുമായി ചർച്ച നടത്തുകയാണെന്നും പണം കണ്ടെത്തുവാൻ കൂടുതൽ സമയം വേണമെന്നും മാനേജ്മെന്റ് കോടതിയെ അറിയിച്ചു.
അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്ന ഉത്തരവുണ്ടായിട്ടും ശമ്പളം നൽകാതിരുന്നത് ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് മാനേജ്മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ശമ്പളവിതരണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് കെഎസ്ആർടിസിയും അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് രണ്ടും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്.
മാനേജ്മെന്റ് അറിയിച്ച കാര്യങ്ങളിൽ കടുത്ത അമർഷമാണ് കോടതി അറിയിച്ചത്. ആദ്യം നിങ്ങൾ ശമ്പളം നൽകൂവെന്നും അല്ലാതെ എങ്ങനെയാണ് അവരെ കൊണ്ട് ജോലി ചെയ്യിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സർക്കാരിന്റെ സഹായത്തോടെ മാത്രമേ കെഎസ്ആർടിസിക്ക് ഇനി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
കെ.എസ്.ആർ.ടി.സിയുടെ ആസ്തികൾ വിറ്റോ പണയപ്പെടുത്തിയോ ശമ്പളം കണ്ടെത്തുന്നതിനുള്ള നടപടിയുണ്ടാകണം എന്നും കോടതി അഭിപ്രായപ്പെട്ടു.
ഹർജി ഈ മാസം 24ന് വീണ്ടും പരിഗണിക്കും. അതേസമയം തൊഴിലാളി യൂണിയനുകളുമായി തൊഴിൽ-ഗതാഗത വകുപ്പ് മന്ത്രിമാർ ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ യൂണിയനുകളുമായി സർക്കാരിന് സമവായത്തിലെത്താനായില്ല. 60 വർഷം മുമ്പത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു.
8 മണിക്കൂർ കഴിഞ്ഞ് ബാക്കി സമയം ഓവർ ടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല. യൂണിയൻ നേതാക്കൾക്ക് സ്ഥലം മാറ്റം ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള സംരക്ഷണം വെട്ടിക്കുറയ്ക്കാനുള്ള നീക്കവും പ്രതിഷേധത്തിലാണ്.
Comments