ഇംഫാൽ: സൈന്യത്തിൽ ചേരാൻ വളരെ അധികം ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണം അത് സാധിക്കാതെ പോയതാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇംഫാലിൽ അസം റൈഫിൾസിലേയും ഇന്ത്യൻ ആർമിയുടെ 57-ാമത് മൗണ്ടൻ ഡിവിഷനിലേയും ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കുട്ടിക്കാലത്തെ ഒരു അനുഭവം നിങ്ങളോട് പങ്കുവയ്ക്കാനുണ്ടെന്ന് പറഞ്ഞാണ് രാജ്നാഥ് സിംഗ് സൈനികരോട് ഇത് വിവരിച്ചത്. ‘ എനിക്ക് സൈന്യത്തിൽ ചേരാൻ വളരെ അധികം ആഗ്രഹം ഉണ്ടായിരുന്നു. ഇതിനായി സർവീസ് കമ്മീഷൻ പരീക്ഷയും എഴുതി. എന്നാൽ എന്റെ കുടുംബത്തിലെ ചില സാഹചര്യങ്ങൾ കാരണം അതിനെനിക്ക് സാധിച്ചില്ല. എന്റെ അച്ഛന്റെ മരണം ഉൾപ്പെടെ ഉള്ള കാര്യങ്ങൾ എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. സൈന്യത്തിന്റെ യൂണിഫോം നിങ്ങൾ ഒരു കുട്ടിക്ക് കൊടുത്തു നോക്കൂ. അവന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത് കാണാം. വലിയ സ്വാധീനമാണ് ഈ യൂണിഫോമിന് ഉള്ളതെന്നും’ രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യ-ചൈന സംഘർഷത്തിനിടെ ഇന്ത്യൻ സേന കാണിച്ച മനോധൈര്യത്തേയും അദ്ദേഹം പ്രശംസിച്ചു. ജവാന്മാർ അന്ന് കാണിച്ച ധീരതയ്ക്ക് രാജ്യം എന്നും അവരോട് കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അസം റൈഫിൾസിന്റെ ഇൻസ്പെക്ടർ ജനറലിന്റെ ആസ്ഥാനത്തും അദ്ദേഹം സന്ദർശനം നടത്തി. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മണിപ്പൂരിലെത്തിയത്.
Comments