ന്യൂഡൽഹി : കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 50 പേർ മരിച്ചു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് മരണങ്ങൾ റിപ്പോർട്ട് ചെയതത്.
മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഏതാനും വീടുകൾ ഒഴുകി പോയതായും റിപ്പോർട്ടുകളുണ്ട്. റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു, പാലങ്ങൾ തകർന്നു.അടുത്ത രണ്ട് ദിവസം കൂടി മേഖലയിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാണാതായ അഞ്ച് പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയിൽ ശനിയാഴ്ച 22 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാണ്ഡി, കാൻഗ്ര, ചമ്പ ജില്ലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹിമാചൽ പ്രദേശിൽ മഴയെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 36 പേർ മരണപ്പെട്ടു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറ് കണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചു.ഉത്തരാഖണ്ഡിൽ ശനിയാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിക്കുകയും 13 പേരെ കാണാതാവുകയും ചെയ്തു.
ഒഡീഷയിൽ തുടർച്ചയായി പെയ്ത മഴയിൽ ആറ് പേരെങ്കിലും മരിച്ചുവെന്നാണ് കണക്കുകൾ. 8 ലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മഴയിൽ വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 120,000 പേരെ ഒഴിപ്പിച്ചു.
Comments