ദുബായ്: വ്യാപാര ഇടപാടുകളിൽ ഒന്നാമതായി ഇന്ത്യ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8% വർദ്ധനയുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചതിന് ശേഷം ഇന്ത്യ-യുഎഇ എണ്ണയിതര വ്യാപാര ഇടപാടിൽ 20% വർദ്ധന ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതോടെ 30,000 കോടി ദിർഹത്തിന്റെ പുനർകയറ്റുമതിയും 19% വർധനയോടെ 58,000 ദിർഹത്തിന്റെ ഇറക്കുമതിയും നടന്നു. ഈ വർഷം ആദ്യപകുതി യുഎഇയുടെ വിദേശ വ്യാപാര ഇടപാട് ഒരുലക്ഷം കോടി ദിർഹം കഴിഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വർഷാവസാനത്തോടെ കൂടുതൽ രാജ്യങ്ങളുമായി യുഎഇ കരാർ ഒപ്പുവയ്ക്കുമെന്ന് അറിയിച്ചു.
കെനിയയുമായുള്ള കരാർ ആഫ്രിക്കൻ വിപണിയിൽ സാന്നിധ്യം വിപുലമാക്കാൻ ഇന്ത്യയ്ക്കും സഹായകമാകും.സെപയിൽ ഒപ്പുവച്ച രാജ്യങ്ങൾക്കു പരസ്പരം കയറ്റുമതി വർധിപ്പിക്കാനും ഇതര രാജ്യങ്ങളിലേക്ക് പുനർകയറ്റുമതി ചെയ്യാനും കഴിയും. യുഎഇയുമായി ഈ തന്ത്രപ്രധാന കരാറിൽ ഒപ്പുവയ്ക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് കെനിയ. ഇന്ത്യയുമായി ഫെബ്രുവരിയിലും ഇസ്രയേലുമായി മാർച്ചിലുമാണ് യുഎഇ ‘സെപ’ ഒപ്പുവച്ചത്. ഇന്ത്യയുടെയും കെനിയയുടെയും പൊതുപങ്കാളിയായി യുഎഇ മാറുന്നത് 3 രാജ്യങ്ങൾക്കും നേട്ടമാകും.
ഇന്ത്യ-ആഫ്രിക്ക വികസന ഇടനാഴിയടക്കമുള്ള പദ്ധതികൾ പുരോഗമിക്കുകയുമാണ്. രാജ്യാന്തര വ്യാപാര ഇടപാടിൽ വൻ മുന്നേറ്റം നടത്തുമെന്നും 2030 ആകുമ്പോഴേക്കും യുഎഇയുടെ സമ്പദ് ഘടനയുടെ വളർച്ച ഇരട്ടിയാകുമെന്നു വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദി വ്യക്തമാക്കി. യുഎഇ ഉൽപന്നങ്ങൾ വിവിധ രാജ്യങ്ങളിലെ 170 കോടി ജനങ്ങളിലെത്താൻ ‘സെപ’ സഹായകമായിട്ടുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
Comments