മുംബൈ: ശരാശരി ചിത്രം എന്ന അഭിപ്രായം വന്നിട്ടും വിജയ് ദേവരകൊണ്ടയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ലൈഗർ’ പരാജയപ്പെടാൻ കാരണം താരത്തിന്റെ അഹങ്കാരമെന്ന് മുംബൈയിലെ തിയേറ്റർ ഉടമ. ബഹിഷ്കരണ ആഹ്വാനങ്ങളെ നിസ്സാരമായി കണ്ടതാണ് താരത്തിനും ചിത്രത്തിനും വിനയായതെന്ന് മുംബൈ ഗെയ്റ്റി ഗ്യാലക്സി ആൻഡ് മറാഠ മന്ദിർ സിനിമ എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് ദേശായി ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
ബഹിഷ്കരണ ആഹ്വാനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് പറയുന്നത് മിടുക്കാണ് എന്ന് ധരിക്കരുത്. ജനങ്ങൾ ചിത്രം ഒടിടിയിൽ പോലും കാണാത്ത സ്ഥിതിയുണ്ടാകും. നഷ്ടം നിർമ്മാതാക്കൾക്കും വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കുമാണ് സംഭവിക്കുന്നതെന്ന് താരങ്ങൾ മറക്കരുതെന്ന് മനോജ് ദേശായി പറഞ്ഞു.
വിജയ് ദേവരകൊണ്ടയെന്നല്ല, അനക്കോണ്ട എന്നാണ് ഇയാളെ വിളിക്കേണ്ടത്. നാശം അടുക്കുമ്പോൾ ബുദ്ധി വേണ്ടുംവണ്ണം പ്രവർത്തിക്കാതെയാകും. വിജയ് ദേവരകൊണ്ടയ്‌ക്ക് ഇപ്പോൾ അതാണ് സംഭവിച്ചിരിക്കുന്നതെന്നും തിയേറ്റർ ഉടമ പറയുന്നു.
ബഹിഷ്കരണ ആഹ്വാനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ലൈഗർ റിലീസിന് മുൻപ് വിജയ് ദേവരകൊണ്ടയുടെ പ്രതികരണം. താത്പര്യമുള്ളവർ മാത്രം ചിത്രം കണ്ടാൽ മതിയെന്നും താരം പറഞ്ഞിരുന്നു. ബഹിഷ്കരണ ആഹ്വാനങ്ങളെ പരിഹാസപൂർവ്വം നേരിട്ട തപ്സി പന്നുവിനും അനുരാഗ് കശ്യപിനും തിയേറ്ററുകളിൽ വമ്പൻ തിരിച്ചടി നേരിട്ടിരുന്നു. ഇരുവരുടെയും ചിത്രം ‘ദൊബാര’ ബോക്സ് ഓഫീസ് ദുരന്തമായി മാറിയിരുന്നു. വിജയ് ദേവര കൊണ്ടയും തപ്സി പന്നുവും അനുരാഗ് കശ്യപും കരൺ ജോഹറും പിന്തുണച്ച ആമിർ ഖാൻ ചിത്രം ലാൽ സിംഗ് ഛദ്ദയും തിയേറ്ററിൽ തകർന്നടിഞ്ഞിരുന്നു.















