കോഴിക്കോട്: ഇരുപത്തിരണ്ടാം വയസ്സിൽ കരസേനയിൽ ലഫ്റ്റ്നൻ്റ് ആകുന്ന ഇന്ദുലേഖ നായർക്ക് അഭിനന്ദനങ്ങളുമായി ബിജെപി. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ദുലേഖയുടെ വീട്ടിലെത്തി ആശംസകൾ അറിയിച്ച് ഫലകം സമ്മാനിച്ചു.
തന്റെ നാട്ടുകാരിയായ ഇന്ദുലേഖ അഖിലേന്ത്യാ തലത്തിൽ മൂന്നാം റാങ്ക് നേടിയാണ് ദക്ഷിണേന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക അംഗമായി മാറിയതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. രണ്ട് ലക്ഷം പെൺകുട്ടികൾ പരീക്ഷ എഴുതുകയും അതിൽ 2,000 പേർ അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിൽ 75 പേർ മാത്രമാണ് യോഗ്യത നേടിയത്. ബംഗലൂരു സെലക്ഷൻ സെൻ്ററിൽ അഞ്ച് ദിവസത്തെ ഇൻ്റർവ്യൂവിന് ശേഷമാണ് റാങ്ക് ലിസ്റ്റ് വന്നത്.
ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ ഒക്ടോബറിൽ പതിനൊന്ന് മാസത്തെ പരിശീലനം ആരംഭിക്കുന്ന ഇന്ദുലേഖയ്ക്ക് ദീർഘനാൾ മികച്ച രീതിയിൽ ഭാരതത്തെ സേവിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നതായി കെ സുരേന്ദ്രൻ പറഞ്ഞു. ഇന്ദുലേഖയുടെ നേട്ടം കൂടുതൽ മലയാളി പെൺകുട്ടികൾക്ക് ഭാരത സൈന്യത്തിലേക്ക് കടന്നുവരാൻ പ്രചോദനമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഉത്തരേന്ത്യയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ദുലേഖ മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് യോഗ്യത പരീക്ഷ എഴുതിയത്. കോഴിക്കോട് ഉള്ള്യേരി പൊയിൽതാഴം പടിഞ്ഞാറെ നീലികണ്ടിയിൽ പി ഉണ്ണിയുടെയും ബാലുശ്ശേരി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥ അനിതയുടെയും മകളാണ്. സഹോദരി ചിത്രലേഖ നായർ.
Comments