അസം: മുഗൾ ഭരണാധികാരികളാണ് ഇന്ത്യക്ക് രൂപം നൽകിയതെന്നും രാജ്യത്തിന് ഹിന്ദുസ്ഥാൻ എന്ന് പേര് നൽകിയതെന്നും കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ്. വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് നേതാവിന്റെ വിവാദ പരാമർശം. അസമിലെ ബാർപേട്ടയിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ് അബ്ദുൾ ഖാലിഖ്. മുഗളന്മാരെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയെ ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിക്കുകയും ഹിന്ദുസ്ഥാനെ സൃഷ്ടിക്കുകയും ചെയ്തത് മുഗളന്മാരാണ്. അതുകൊണ്ട് താൻ മുഗളന്മാരെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു. ഞാൻ ഒരു മുഗളനല്ല, അവരുടെ പിൻഗാമിയുമല്ല. എന്നാൽ അവരാണ് രാജ്യത്തിന് ഒരു രൂപം നൽകിയതും ഹിന്ദുസ്ഥാൻ എന്ന പേര് നൽകിയതും. അതിൽ അഭിമാനമുണ്ട് എന്നാണ് അബ്ദുൾ ഖാലിഖ് പറഞ്ഞത്. 1671 ലെ സരാഘട്ട് യുദ്ധത്തെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കോൺഗ്രസ് നേതാവ്.
അസമിനെ മുഗളന്മാർ വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. പിന്നീട് മുഗളന്മാർ ഇന്ത്യ ഭരിക്കുകയും അസമിനെ ആക്രമിക്കുകയും ചെയ്തു. അഹോം സൈന്യം അവരെ പലതവണ പരാജയപ്പെടുത്തി. പക്ഷെ ഓർക്കേണ്ട ഒന്നുണ്ട്, അക്കാലത്ത് അസം ഒരു പ്രത്യേക സംസ്ഥാനമായിരുന്നു. ഇന്ത്യ മറ്റൊരു രാഷ്‌ട്രവും. ഇന്ത്യയും അസമും തമ്മിലായിരുന്നു സംഘർഷം. ഇപ്പോൾ, അസം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, സ്ഥിതി വ്യത്യസ്തമാണ് എന്നാണ് അബ്ദുൾ ഖാലിഖ് പ്രതികരിച്ചത്. ഇന്ത്യയിലേക്ക് അധിനിവേശം നടത്തുകയും രാജ്യത്തെ പൗരാണിക സ്വത്തുക്കൾ നശിപ്പിക്കുകയും കൊളളയടിക്കുകയും ചെയ്തവരാണ് മുഗൾ ഭരണാധികാരികൾ. അവരെ പുകഴ്‌ത്തുന്ന കോൺഗ്രസ് എംപിയുടെ വാക്കുകളിൽ പ്രതിഷേധവും ഉയരുന്നുണ്ട്.
Comments