കാബൂൾ: താലിബാൻ ഭീകരർ അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ഒന്നാം വാർഷികത്തിൽ തീരാദുരിതത്തിൽ അഫ്ഗാൻ ജനത. സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും ദുരിതങ്ങളും നിമിത്തം തുർക്കിയിലേക്കും പാകിസ്താനിലേക്കുമുള്ള അഫ്ഗാൻ ജനതയുടെ പലായനം തുടരുകയാണ്. അതേസമയം, തങ്ങളെ അംഗീകരിക്കണമെന്നും ലോകരാജ്യങ്ങൾ സഹകരണം പുനരാരംഭിക്കണമെന്നുമുള്ള അഭ്യർത്ഥനയുമായി താലിബാൻ ഭരണകൂടം രംഗത്തെത്തി.
2021 ഓഗസ്റ്റ് 30 അർദ്ധരാത്രിയായിരുന്നു അമേരിക്കൻ സേനയുടെ അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള പിന്മാറ്റം പൂർണ്ണമായത്. ഇതോടെ അഫ്ഗാൻ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട താലിബാൻ ഭീകരർ അധികാരം പിടിച്ചെടുക്കുകയായിരുന്നു.
അധികാരത്തിൽ വന്നതിന് ശേഷം കർശനമായ മതനിയമങ്ങൾ അടിച്ചേൽപ്പിച്ച താലിബാൻ സ്ത്രീസ്വാതന്ത്ര്യം പൂർണ്ണമായും നിഷേധിച്ചു. തൊഴിൽ ചെയ്യാനും കലാ- കായിക- മാദ്ധ്യമ രംഗങ്ങളിൽ പ്രവർത്തിക്കാനുമുള്ള സ്ത്രീകളുടെ അവകാശം ഇല്ലായ്മ ചെയ്തു. വിദ്യാഭ്യാസവും വസ്ത്രധാരണ സ്വാതന്ത്ര്യവും നിഷേധിച്ചു.
കലാകാരന്മാരെയും സംഗീതജ്ഞരെയും മർദ്ദിച്ചും കൊലപ്പെടുത്തിയും ഒഴിവാക്കി. സിനിമാശാലകൾ അടച്ചിട്ടു. മനുഷ്യാവകാശ പ്രവർത്തകരെയും ഇതരമത വിശ്വാസികളെയും തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തി.
രാജ്യത്തിന്റെ തകരുന്ന സമ്പദ്ഘടനയ്‌ക്ക് കൈത്താങ്ങ് നൽകുന്ന ഒരു നടപടിയും ഇസ്ലാമിക മതഭരണകൂടം സ്വീകരിച്ചില്ല. ജീവിക്കാൻ മാർഗ്ഗമില്ലാതെ മാതാപിതാക്കൾ കുട്ടികളെ വിൽക്കുന്ന സാഹചര്യം ഉണ്ടായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭീകരർ പിടിച്ചു കൊണ്ട് പോയി വിവാഹം കഴിക്കുന്നത് നിത്യസംഭവങ്ങളായി. പട്ടിണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷ തേടി ഇന്നും അഫ്ഗാനികൾ വിവിധ രാജ്യങ്ങളിലേക്ക് പലായനം തുടരുകയാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നൽകുന്ന മാനുഷിക പിന്തുണ മാത്രമാണ് മതഭരണകൂടം തരിശാക്കിയ ഈ ജനതയുടെ അവസാന ആശ്രയം.
Comments