ലണ്ടൻ: ബ്രിട്ടന്റെ ചരിത്രത്തിൽ ഇന്ത്യൻ വംശജന്റെ മുന്നേറ്റം തിരഞ്ഞെടുപ്പ് പ്രചാരണ ത്തിന്റെ കലാശകൊട്ടിലും പ്രകടം. ഇന്ത്യൻ വംശജനായ ഋഷി സുനകാണ് ടോറി നേതൃത്വത്തിലേയ്ക്ക് വരാനുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ 12-ാമത്തേതും അവസാനത്തേതുമായ സമ്മേളനത്തിൽ ശക്തമായ മുന്നേറ്റം നടത്തിയത്. കൺസർവേറ്റീവ് പാർട്ടി സംഘടിപ്പിച്ച യോഗത്തിൽ വൻ ജനാവലിയെ സാക്ഷിയാക്കി പ്രസംഗിച്ച സുനക് തന്നെ പിന്തുണയ്ക്കുന്ന മുഴുവൻ ബ്രിട്ടീഷ് സമൂഹത്തിനും മാതാപിതാക്കൾക്കും നന്ദി അറിയിച്ചു. നിലവിലെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സാണ് എതിരാളി.
ലണ്ടനിലെ വെബ്ലി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് ഋഷി സുനക് ബ്രിട്ടന് വേണ്ടി ചെയ്യാൻ സാധിക്കുന്ന സേവനങ്ങളെ കുറിച്ച് വിശദീകരിച്ചത്. ആഭ്യന്തര-പ്രതിരോധ സുരക്ഷാ വിഷയവും ഭീകരതയ്ക്കെതിരായ പോരാട്ടവും ഋഷി സുനക് പ്രചാരണത്തിൽ എടുത്തു പറഞ്ഞ വിഷയങ്ങളാണ്. റോക്ക് സംഗീതത്തിൽ ഗായകർക്ക് ലഭിക്കുന്ന തരത്തിലുള്ള സ്വീകരണമാണ് ഋഷി സുനകിന് ലഭിച്ചത്.
തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ അവസാന നിമിഷത്തിൽ എനിക്ക് നൽകിയ ഈ സ്നേഹോഷ്മളമായ സ്വീകരണത്തിന് നന്ദി പറയുന്നു. എനിക്ക് പൊതുജീവിതത്തിൽ മുന്നേറാൻ പ്രേരണയായത് എന്റെ അച്ഛനും അമ്മയുമാണ് അവർക്കും നന്ദി പറയുന്നു. ഭാര്യ അക്ഷത മൂർത്തിക്കൊപ്പം വേദിയിലെത്തിയ ഋഷി സുനക് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടേയും സുധാ മൂർത്തിയുടേയും മകളായ അക്ഷത സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ ഒരുമിച്ച് പഠിച്ചതിലൂടെയാണ് പരിചയക്കാരായതും പിന്നീട് വിവാഹിതരായതും.
ബ്രിട്ടന്റെ എല്ലാ ജനകീയ പ്രശ്നങ്ങളേയും എടുത്തുപറഞ്ഞാണ് ഋഷി സുനക് പ്രസംഗം അവസാനിപ്പിച്ചത്. ജനങ്ങളുടെ നിത്യജീവിത ചിലവിലുണ്ടായ വൻ വർദ്ധന, ക്രിമിനൽ കുറ്റങ്ങളുടെ വർദ്ധന, കടുത്ത നികുതി ഭാരം, കുടിയേറ്റ നിയമങ്ങൾ, വിദേശ നിയമം എന്നിവയിലെല്ലാം സമൂലമായ മാറ്റം വരുത്തുമെന്നും ഋഷി സുനക് പറഞ്ഞു.
ബോറിസ് ജോൺസനെതിരെ ശക്തമായ എതിർപ്പ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്നതോടെയാണ് ബ്രിട്ടണിൽ പുതിയ പ്രധാനമന്ത്രി എന്ന അടിയന്തിര സാഹചര്യം ഉരുത്തിരിഞ്ഞത്. എട്ടുപേർ മത്സരരംഗത്തുണ്ടായിരുന്ന വിവിധ ഘട്ടങ്ങളിൽ അവസാനം അവശേഷിക്കുന്നത് ഋഷി സുനകും ലിസ് ട്രസ്സുമാണ്.
Comments