കൊൽക്കത്ത: കൽക്കരി കുംഭകോണ കേസിൽ തൃണമൂൽ കോൺഗ്രസ്സ് എം പി അഭിഷേക് ബാനർജിയെ ഇ ഡി ചോദ്യം ചെയ്യുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമാണ് അഭിഷേക്. കൽക്കരി ഖനനവുമായി ബന്ധപ്പെട്ട് വൻ തുക ഇയാൾക്ക് കൈക്കൂലിയായി ലഭിച്ചിരുന്നു എന്നാണ് പറയുന്നത്.
പശ്ചിമ ബംഗാളിലെ കുണിസ്റ്റോറിയയിൽ ഈസ്റ്റേൺ കോൾഫീൽസ് ഖനിയുമായി ബന്ധപ്പെട്ട കൽക്കരി കുംഭകോണത്തിൽ വൻ തുക അഭിഷേകടക്കം നിരവധി തൃണമൂൽ നേതാക്കൾ വാങ്ങിയിരുന്നു. 2022ൽ സി ബി ഐ കൽക്കരി ഇടപാടുകളിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇ ഡി കേസേറ്റെടുക്കുകയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയുമാണ് ചെയ്യുന്നത്. അഭിഷേകിനെയും ഭാര്യ റുജിറ ബാനർജിയെയും കുംഭകോണവുമായി ബന്ധപ്പെട്ട ഇ ഡി മുൻപും ചോദ്യം ചെയ്തിരുന്നു. പശ്ചിമബംഗാളിൽ അഴിമതികൾ തുടർക്കഥയാവുകയാണ്. അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയും കന്നുകാലി കുംഭകോണത്തിൽ അനുബ്രത മൊണ്ടാലും അഴിമതി കേസിൽ തടവിലാണ്. അറസ്റ്റിലായവരെല്ലാം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ബന്ധുക്കളും , ഏറ്റവും അടുത്ത വിശ്വസ്തരുമാണെന്നാണ് കാണാൻ സാധിക്കുന്നത്.
Comments