വാഹനപ്രേമികളും ഉപഭോക്താക്കളും കരുത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ ടാറ്റയെ പുകഴ്‌ത്താറുണ്ട്. വാഹനത്തിന്റെ കരുത്തു കൊണ്ട് മാത്രം പല അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ട യാത്രക്കാരുടെ അനുഭവങ്ങൾ നാം പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോൾ അങ്ങനെ ഒരു വാർത്തയാണ് പുറത്തു വരുന്നത്. ടാറ്റയുടെ മോഡലുകളിൽ തന്നെ ഏറെ ജനപ്രീതിയുള്ള ഒരു വാഹമാണ് ടാറ്റാ അൾട്രോസ്. നനഞ്ഞ റോഡിലൂടെ വേഗതയിൽ പോയ ഒരു അൾട്രോസ് നിയന്ത്രണം വിട്ട് തെന്നിമാറി അഗാധമായ മലയിടുക്കിൽ പതിച്ച അപകടം ഏറെ ശ്രദ്ധ ആകർഷിക്കുകയാണ്.
ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ ആണ് അപകടം. ആരു കണ്ടാലും ഞെട്ടുന്ന താഴ്ചയിലേയ്‌ക്കാണ് കാറ് മറിഞ്ഞിരിക്കുന്നത്. മഴ പെയ്ത് തെന്നി കിടക്കുന്ന റോഡിലൂടെ കാർ വേഗതയിൽ യാത്ര ചെയ്യുകയായിരുന്നു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ എത്തിയ വാഹനം റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. തന്റെ കൈയ്യിൽ നിന്നും വാഹനം നിയന്ത്രണം വിട്ടതോടെ വലിയ ഒരു അപകടം സംഭവിക്കുമെന്ന് ഡ്രൈവർ ഉറപ്പിച്ചു. അപകടം നടക്കുമ്പോൾ കാറിൽ മൂന്ന് പേരാണ് സഞ്ചരിച്ചിരുന്നത്.
നിയന്ത്രണം വിട്ട അൾട്രോസ് സമീപമുള്ള ആഴമേറിയ മലയിടുക്കിലേയ്‌ക്ക് മറിയുകയായിരുന്നു. മൂന്നോളം തവണ കരണം മറിഞ്ഞ് ഒരു വലിയ മരത്തിലിടിച്ചാണ് വാഹനം നിന്നത്. ചിത്രത്തിൽ കാർ മലർന്ന് കിടക്കുന്നതായും കാണാം. എന്നാൽ ഞെട്ടിക്കുന്ന അപകടം നടന്നിട്ടും കാറിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേർക്കും കാര്യമായ ഒരു പരിക്കുകളും സംഭവിച്ചില്ല എന്നതാണ് സത്യം. ജീവൻ തിരികെ ലഭിച്ചതിൽ വാഹന ഉടമ തന്നെയാണ് സന്തോഷം പ്രകടിപ്പിച്ച് അപകടത്തിന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. കാർ മേൽഭാഗം പതിച്ചാണ് വീണത്, പില്ലറുകൾ തകർന്നു, വശങ്ങൾ ചതഞ്ഞു. എന്നിട്ടും അൾട്രോസിന്റെ നാല് വാതിലുകളും തുറക്കാൻ കഴിയുന്നുവെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. ടാറ്റ ആൾട്രോസിന്റെ നിർമ്മാണ നിലവാരത്തിന് ഉടമ നന്ദിയും പറഞ്ഞു.
2020-ലാണ് ഇന്ത്യൻ നിരത്തിൽ അൾട്രോസിനെ ടാറ്റ പരിചയപ്പെടുത്തിയത്. വാഹനം ലോഞ്ച് ചെയ്യുന്നതിന് മുമ്പ് നടന്ന ക്രാഷ് ടെസ്റ്റുകളിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് അൾട്രോസ് സ്വന്തമാക്കിയിരുന്നു. ഗ്ലോബൽ NCAP നടത്തിയ ക്രാഷ് ടെസ്റ്റിലാണ് മിന്നുന്ന പ്രകടനം കരുത്തിലും സുരക്ഷയിലും ടാറ്റാ അൾട്രോസ് കാഴ്ച വെച്ചത്. എന്തായാലും ഉപഭോക്താക്കളുടെ മികച്ച അഫിപ്രായങ്ങളുടെ കൂട്ടത്തിലേയ്‌ക്ക് ടാറ്റയ്‌ക്ക് പുതിയ ഒരു പ്രശംസ കൂടി ലഭിച്ചിരിക്കുന്നു.















