ശ്രീനഗർ: സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ചാവേർ ആയി എത്തിയ ഭീകരൻ മരിച്ചു. സുരക്ഷാ സേന രജൗരിയിൽ നിന്നും പിടികൂടിയ തബാരക്ക് ഹുസ്സെൻ ആണ് മരിച്ചത്. സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു മരണം.
സുരക്ഷാ സേനയെ ആക്രമിക്കാൻ നിയന്ത്രണ രേഖ വഴി നുഴഞ്ഞു കയറുന്നതിനിടെയായിരുന്നു തബാരക്കിനെ പിടികൂടിയത്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ ഇയാൾക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് സേന ഇയാളെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ് രക്തം വാർന്ന് പോയ ഇയാൾക്ക് രക്തം നൽകിയതും പരിചരിച്ചതും സുരക്ഷാ സേനയാണ്. ആരോഗ്യനില മെച്ചപ്പെട്ടതോടെ നിർണായക വെളിപ്പെടുത്തലുകളായിരുന്നു ഇയാൾ നടത്തിയത്. പാക് കേണലായ യൂനസിന്റെ നിർദ്ദേശ പ്രകാരമാണ് രാജ്യത്തേക്ക് നുഴഞ്ഞു കയറിയത് എന്നായിരുന്നു തബാരക്ക് പറഞ്ഞത്. ഭീകരാക്രമണം നടത്തുന്നതിനായി 30000 രൂപ നൽകി. നാലംഗ ഭീകര സംഘത്തിനൊപ്പമാണ് അതിർത്തി കടന്നത് എന്നും തബാരക്ക് പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 21 നായിരുന്നു ഇയാൾ നുഴഞ്ഞു കയറാൻ ശ്രമിച്ചത്.
Comments