ന്യൂഡൽഹി: മഹാപ്രളയത്തിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയ പാകിസ്താൻ പച്ചക്കറിയ്‌ക്കും ഭക്ഷ്യധാന്യത്തിനുമായി ഇന്ത്യയെ സമീപിച്ചു. പഞ്ചാബ്- സിന്ധ് പ്രവിശ്യകളിലുണ്ടായ മഹാപ്രളയം അരക്കോടിയിലധികം ജനങ്ങളെയാണ് നേരിട്ട് ബാധിച്ചിരിക്കുന്നത്.
പാകിസ്താനിലേയ്‌ക്ക് ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും ഇറക്കുമതി ചെയ്യാൻ സന്നദ്ധ സംഘടനകളും വാണിജ്യ സമൂഹവും ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് പ്രധാനമായും പച്ചക്കറി ഇറക്കുമതി ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി മിഫ്താഹ് ഇസ്മായിൽ അറിയിച്ചു.
മഹാപ്രളയത്തിൽ ഹെക്ടർ കണക്കിന് കൃഷി ഭൂമിയ്‌ക്കൊപ്പം പാടശേഖരങ്ങളും ഗ്രാമങ്ങളും സമീപ പട്ടണങ്ങളും ജനവാസയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. എല്ലാ കുടിവെള്ള സംഭരണികളും ചെളി നിറഞ്ഞ് ഉപയോഗ ശൂന്യമായതോടെ വൻ പ്രതിസന്ധിയിലേക്കാണ് പടിഞ്ഞാറൻ പ്രവിശ്യകൾ വീണിരിക്കുന്നത്.















