എറണാകുളം: കൊച്ചി മെട്രോയുടെ ഭാഗമായ തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ മലബാറിലെ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നൽകിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽപെടുത്തി ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി രാജകുടുംബം. തൃപ്പൂണിത്തുറ രാജകുടുംബമാണ് വിഷയത്തിൽ പരാതിയുമായി രംഗത്തെത്തിയത്.
മലബാറിൽ ഹിന്ദു വംശഹത്യ നടത്തിയ വാരിയം കുന്നന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടും തൃപ്പൂണിത്തുറയുടെ ചരിത്രവും പൈതൃകവും ഒഴിവാക്കിയെന്ന് രാജകുടുംബം ആരോപിച്ചു.തൃപ്പുണിത്തുറയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളുമാണ് മെട്രോ അധികൃതർ ക്ഷണിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ളവരുടെ ചിത്രങ്ങളും മലബാർ കലാപത്തെക്കുറിച്ചുള്ള വിവരണവുമാണ് സ്റ്റേഷനിൽ പ്രദർശിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
മെട്രോ അധികൃതർ യഥാർത്ഥത്തിൽ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ചരിത്രവുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുള്ള ചിത്രങ്ങളും വിവരണങ്ങളും നൽകാൻ തയ്യാറാണെന്നും രാജകുടുംബം പറഞ്ഞു. മെട്രോയുടെ തൃപ്പൂണിത്തുറയിൽ നിന്നുളള പ്രവേശന കവാടമായിട്ടാണ് വടക്കേക്കോട്ട സ്റ്റേഷൻ അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയാണ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.
മെട്രോ സ്റ്റേഷനിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപിയും യുവമോർച്ചയും ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി രാജകുടുംബവും എത്തിയത്. വാരിയം കുന്നന്റെ ചിത്രം പൊതിഞ്ഞുകെട്ടാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Comments