കാറുകളിൽ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അടുത്തിടെ മുംബൈയിലേക്കുള്ള യാത്രയിലുണ്ടായ കാർ അപകടത്തിൽ വ്യവസായ പ്രമുഖൻ സൈറസ് മിസ്ത്രി മരിച്ചതിനെ തുടർന്നാണ് പുതിയ നീക്കം. മിസ്ത്രി പിൻസീറ്റിൽ ഇരുന്നിരുന്നുവെന്നും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.
ഒരു യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉണ്ടാകുന്ന പിഴയുടെ വിശദാംശം സംബന്ധിച്ച വിജ്ഞാപനം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സർക്കാർ പുറത്തിറക്കുമെന്ന് ഗഡ്കരി പറഞ്ഞു. മുമ്പ് ഡ്രൈവർക്കും സഹയാത്രികർക്കും മാത്രം സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴയുണ്ടായിരുന്നു. എന്നാൽ പിൻസീറ്റ് യാത്രക്കാരെയും ഉൾപ്പെടുത്തുന്നതിനായി നിയമം പരിഷ്‌കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ബീപ്പർ ശബ്ദിക്കുന്ന കാര്യം വിവിധ കാർ നിർമാതാക്കളുമായി ചർച്ച നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. ഈ ഫീച്ചർ ഇപ്പോൾ എല്ലാ വിലയുടെയും ശ്രേണികളിലുമുള്ള കാറുകളിലും ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.















