എറണാകുളം : സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം നാൾക്കുനാൾ വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ നായകളുടെ കടിയേറ്റാൽ സർക്കാരിൽ നിന്നും നഷ്ടപരിഹാരം ലഭിക്കാൻ നിങ്ങൾക്ക് അർഹതയുണ്ടോ എന്ന കാര്യത്തിൽ പലർക്കും സംശയം ഉണ്ടാകും. എന്നാൽ തെരുവുനായകളുടെ കടിയേറ്റാൽ നഷ്ടപരിഹാരം ലഭിക്കാൻ അർഹത ഉണ്ട്. ജസ്റ്റിസ് സിരി ജഗൻ കമ്മറ്റിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം തെരുവുനായ കടിച്ചാൽ അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് വില്ലേജ് , പഞ്ചായത്ത് , കോർപറേഷൻ, മുൻസിപ്പാലിറ്റി എന്നിവ നശഷ്ടപരിഹാരം നൽകേണ്ടതാണ്.2016ൽ കേരളത്തിൽ നിന്നും ഒരു വ്യക്തി തെരുവനായ്ക്കൾ കടിക്കുന്നത് മൂലമുള്ള നഷ്ടപരിഹാരം സർക്കാരിൽ നിന്നും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒരു പൊതുതാൽപര്യഹർജി സുപ്രീംകോടതിയിൽ നൽകിയിരുന്നു. കേസിൽ വാദം കേട്ട അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ രൂപികരിച്ച സമിതിയാണ് ജസ്റ്റിസ് സിരി ജഗൻ കമ്മറ്റി.
ഈ സമിതിക്കാണ് നഷ്ടപരിഹാരം ലഭിക്കാൻ പരാതി നൽകേണ്ടത്. പോസ്റ്റൽ വഴിയോ, ഇ മെയിൽ വഴിയോ ഈ പരാതി നൽകാം.ഒരു വെള്ളക്കടലാസിൽ എവിടെവെച്ച് നായുടെ കടിയേറ്റു, എന്തൊക്കെ പരിക്കുകള് പറ്റി, എന്തൊക്കെ നഷ്ടങ്ങൾ സംഭവിച്ചു ,ആശുപത്രിച്ചെലവ്, മെഡിക്കൽ ബിൽ എന്നിവയുടെ വിശദാംശങ്ങൾ എഴുതണം.പരാതി നൽകേണ്ട മേൽവിലാസം ഇതാണ്: ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റി, യുപി എഡി ഓഫീസ് ബിൽഡിംഗ്, ഫസ്റ്റ് ഫ്ലോർ, സ്പെഷ്യലിസ്റ്റ് ആശുപത്രിയ്ക്ക് സമീപം, പരമാര റോഡ്,കൊച്ചിൻ 682018
2016ൽ രൂപീകരിച്ച സിരി ജഗൻ കമ്മിറ്റിയിൽ ഹെൽത്ത് സർവ്വീസ് ഡയറക്ടർ, റിട്ട. ഹൈക്കോർട്ട് ജഡ്ജി, ലോ സെക്രട്ടറി എന്നിവർ അംഗങ്ങളാണ്. [email protected] വഴിയും പരാതി അറിയിക്കാവുന്നതാണ്. പരാതി ലഭിച്ചാലുടൻ സമിതി അതിലെ കാര്യങ്ങൾ പഠിച്ച് വ്യക്തത വരുത്തും. ശേഷം ആ പ്രദേശത്തെ പഞ്ചായത്ത്, വില്ലേജ്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ ഏതെങ്കിലും പ്രതിനിധിയെ ചർച്ചയ്ക്ക് വിളിക്കും. അതിന് ശേഷം നഷ്ടപരിഹാരത്തുക നിശ്ചയിക്കും.
Comments