ന്യൂഡൽഹി:രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ രാജ്പഥ് ഇനിമുതൽ കർത്തവ്യ പഥ് എന്നറിയപ്പെടും. നവീകരിച്ച കർത്തവ്യ പഥിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.ഇന്ത്യ ഗേറ്റിലാണ് ചടങ്ങുകൾ നടക്കുക. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണ് രാജ്പഥിന്റെയും സമീപത്തെ പുൽത്തകിടിയുടെയും പേര് മാറ്റുന്നത്. ഇനി നേതാജി പ്രതിമമുതൽ രാഷ്‌ട്രപതിഭവൻവരെയുള്ള മുഴുവൻ റോഡും പ്രദേശവും കർത്തവ്യപാത എന്നറിയപ്പെടും. വിജയ്ചൗക്കുമുതൽ ഇന്ത്യ ഗേറ്റുവരെ നീളുന്ന പാത എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
രാജ്പഥും സെൻട്രൽ വിസ്ത അവന്യുവിലും സമീപ പ്രദേശങ്ങളിലും വൻ സന്ദർശക തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.സെൻട്രൽ അവന്യുവിന്റെ നവീകരണത്തിലൂടെ തിരക്കുകളിൽ കുറവ് വരുത്താൻ കഴിയുമെന്നാണ് പ്രാഥമിക കണക്കുക്കൂട്ടൽ.അവന്യുവിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുൽത്തകിടിയിൽ നിർമ്മിതമായ നടപ്പാതകൾ, പാർക്കിംഗ് ഏരിയ, എക്സിബിഷൻ പാനലുകൾ തുടങ്ങിയ മികച്ച സൗകര്യങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.ഖരമാലിന്യ സംസ്‌കരണം, മഴവെള്ള സംഭരണം, ഊർജ്ജ സംരക്ഷണ സംവിധാനങ്ങളും ഉൾപ്പെടുന്നു.
റിപ്പബ്ലിക്ക് ദിന പരേഡും മറ്റു ദേശീയ പരിപാടികളും നടക്കുന്ന ഇടമായതിനാൽ പൊതു സഞ്ചാരത്തിന് വിലക്കുകൾ നിരന്തരമായി ഉണ്ടായ സാഹചര്യത്തിലാണ് നവീകരണം എന്ന ആശയത്തിലേക്ക് കേന്ദ്ര സർക്കാർ നീങ്ങിയത്.
ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ ബൃഹത്തായ സംഭാവനകൾ നൽകിയ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനവും ഇന്ന് നടക്കും.
Comments