ന്യൂഡൽഹി: സൈനിക സേവനത്തിൽ പുതുചരിത്രം രചിച്ച് വ്യോമസേന. ഇന്ത്യൻ ആകാശകരുത്തായി മാറിയിരിക്കുന്ന റഫേൽ ഇന്നലെ ആകാശത്തേക്ക് കുതിച്ചുയർന്നപ്പോൾ ഒരു കുടുംബം രാജ്യത്തിന് തന്നെ അഭിമാനമായി. ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരിയും മകൻ സ്ക്വാഡ്രൻ ലീഡർ മിഹിർ. വി. ചൗധരിയുമാണ് ഒരു റഫേലിൽ പറക്കൽ നടത്തിയത്. റഫേലുകളുടെ രണ്ടാം സ്ക്വാഡ്രനായ 101 ഫാൽക്കൺ ചാംബ് ആന്റ് അഖ്‌നൂറിന്റെ ഭാഗമാണ് വ്യോമസേനാ മേധാവി വി.ആർ.ചൗധരി.
സിക്കിം-ഭൂട്ടാൻ-ടിബറ്റ് മേഖലകളുടെ സംഗമ സ്ഥാനമായ ഹസീമാരാ വ്യോമതാവളത്തിൽ നിന്നാണ് ചൗധരിയും മകനും മേഘക്കീറുകളെ കീറിമുറിച്ച് റഫേലിൽ ആകാശ നീലിമയിലൂടെ കുതിച്ചത്. ഇവർക്കൊപ്പം മറ്റ് രണ്ട് റഫേലുകൾ കൂടി പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യൻ അതിർത്തികളിലൂടെ നിരീക്ഷണം നടത്തി.
വ്യോമസേനയിൽ മുതിർന്ന വൈമാനികർ യുവാക്കളെ പരിശീലിപ്പിക്കാൻ ഒരുമിച്ച് വിമാനം പറത്തുന്നത് സർവ്വസാധാരണമാണ്. എന്നാൽ മേധാവിയും മകനും ഒരുമിച്ച് ഒരു വിമാനം പറത്താൻ ലഭിച്ചത് ഭാഗ്യവും അഭിമാനവുമായി കരുതുന്നതായി ചൗധരിയും മകൻ മിഹിറും പറഞ്ഞു. ഇന്ത്യയ്‌ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ എക്കാലത്തേക്കാളും വർദ്ധിച്ചി രിക്കുന്നു. ആഗോള ശക്തികൾക്കൊപ്പം ലോകസമാധാനത്തിനായി ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളിൽ വ്യോമസേന മുൻപന്തിയിലുമാണ്. ഇത്തരം സാഹചര്യങ്ങൾ മുന്നിൽ നിൽക്കേ എല്ലാ യുവവൈമാനികരും ഏറ്റവും മികച്ച സൈനിക ശേഷി കൈവരിക്കാൻ പാകത്തിന് പരിശീലനം നൽകുക എന്നതാണ് വ്യോമസേനയുടെ ലക്ഷ്യമെന്നും ചൗധരി പറഞ്ഞു.
നിലവിൽ ഇന്ത്യൻ വ്യോമതാവളങ്ങളെല്ലാം ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാൻ തയ്യാറാണ്. 36 റഫേലുകളാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. പ്രതിരോധ വകുപ്പ് 2016ൽ 59,000 കോടിരൂപ മുടക്കിയാണ് ഫ്രാൻസിൽ നിന്ന് റഫേലുകൾ സ്വന്തമാക്കിയത്. അത്യാധുനികമായ റഫേലുകളെ രാജ്യത്തിന്റെ സുപ്രധാന അതിർത്തികളിൽ വിന്യസിച്ചിരിക്കുകയാണെന്നും ചൗധരി ചൂണ്ടിക്കാട്ടി.
ആദ്യ ഘട്ടത്തിൽ ലഭിച്ച 18 വിമാനങ്ങൾ അംബാല വ്യോമതാവളത്തിലും രണ്ടാം ഘട്ടത്തിലെ 18 വിമാനങ്ങൾ ഹസിമാരയിലും വിന്യസിച്ചതായും വ്യോമസേനാ മേധാവി അറിയിച്ചു. കിഴക്കൻ മേഖലയിൽ റഫേലിനൊപ്പം റഷ്യയുടെ സുഖോയ്-30എംകെഐയും അണി നിരത്തിയതോടെ ചൈനയ്‌ക്ക് മേൽ വ്യക്തമായ മേൽകൈയാണ് ഇന്ത്യയ്‌ക്ക് വ്യോമപ്രതിരോധത്തിൽ കൈവരിക്കാനായതെന്നും വ്യോമസേന അറിയിച്ചു.
Comments