ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കവെ, കോൺഗ്രസിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കമറുൾ ഇസ്ലാം ചൗധരിയാണ് ഞായറാഴ്ച പാർട്ടിയിൽ നിന്നും രാജി വെച്ചത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കോൺഗ്രസ് നേതൃത്വത്തിന് ദിശാബോധം നഷ്ടമായിരിക്കുകയാണ്. പാർട്ടിയെ ഐക്യത്തോടെ കൊണ്ട് പോകാൻ നേതൃത്വത്തിന് സാധിക്കുന്നില്ല. അകെ ആശയക്കുഴപ്പാണ് പ്രകടമാകുന്നത്. ഈ സാഹചര്യത്തിൽ സംഘടനാ പ്രവർത്തനം തുടരാനാകില്ല. അതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ചൗധരി വ്യക്തമാക്കുന്നു.
കോൺഗ്രസിന്റെ നിലവിലെ അവസ്ഥ തന്നെപ്പോലെ താഴെ തട്ടിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പ്രവർത്തകരെ നിരാശരാക്കുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർട്ടി എം എൽ എമാർ നേതൃത്വത്തിന്റെ നിർദ്ദേശം ലംഘിച്ച് വോട്ട് ചെയ്ത വിഷയം പോലും കൃത്യമായി വിശകലനം ചെയ്യുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും കമറുൾ ഇസ്ലാം ചൗധരി കുറ്റപ്പെടുത്തുന്നു. മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ചൗധരി തയ്യാറായില്ല.
Comments