ചണ്ഡീഗഡ് : ചൈനീസ് ഓൺലൈൻ വായ്പാ ആപ്പുകളുടെ മറവിൽ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ നാല് പേർ ഗുരുഗ്രാമിൽ അറസ്റ്റിൽ. ഇവർക്ക് പരിശീലനം നൽകിയത് കഴിഞ്ഞദിവസം ഗയയിൽ നിന്ന് അറസ്റ്റ് ചെയ്ത ഡോർസ്റ്റെ ആണെന്ന് അന്വേഷണം സംഘം കണ്ടെത്തി. ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വാർത്താ സമ്മേളനത്തിലൂടെ പുറത്ത് വിട്ടത്.
അറസ്റ്റിലായ നാലംഗ സംഘത്തിന് ഡോർസ്റ്റെ പരീശിലനം നൽകുന്നതിന് പുറമെ അനധികൃത സ്ഥാപനങ്ങൾ ആരംഭിക്കുകയും അതുവഴി ജനങ്ങളെ കബളിപ്പിക്കുകയും ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിന് പുറമെ കേസുമായി ബന്ധമുള്ള ഗുരുഗ്രാം, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങിൽ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയിൽ അനധികൃത കമ്പനികളുടെ സീലുകളും ഡിജിറ്റൽ ഒപ്പുകളുടെ ശേഖരവും കണ്ടെടുത്തു.
പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ ഒന്നായ ജിലിയൻ ഇന്ത്യ ലിമിറ്റഡിന്റെ ബോർഡിൽ അംഗമായിരുന്നു ഡോർട്ട്സെ. ഇയാൾ ചൈനീസ് കമ്പനികളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഏർപ്പെട്ടിരുന്നു. സാധാരണക്കാരായ ആളുകളെയാണ് സംഘം തട്ടിപ്പിന് ലക്ഷ്യമിടുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൂടാതെ ഇരകളെ ഭീഷണിപ്പെടുത്തുന്നതിന് സംഘം പ്രത്യേകം കോൾസെന്ററുകൾ പ്രവർത്തിപ്പിച്ചിരുന്നു.
മുമ്പും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാർച്ചിൽ 38 പേരെ ഉദ്യോഗ് വിഹാറിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്പതിൽ അധികം പരാതികളാണ് സംഘത്തിനെതിരെ അന്ന് ലഭിച്ചത്.ഏപ്രിലിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വർക്കിംഗ് ഗ്രൂപ്പ് 600 അനധികൃത വായ്പ നൽകുന്ന ആപ്പുകൾ കണ്ടെത്തിയിരുന്നു. അവയിൽ 27 എണ്ണം നിരോധിച്ചു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2020-ൽ രജിസ്റ്റർ ചെയ്ത സൈബർ കുറ്റകൃത്യങ്ങളിൽ 60.2 ശതമാനവും തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്.
Comments