ന്യൂഡൽഹി: ജ്ഞാൻവാപി മസ്ജിദിൽ നിത്യാരാധന നടത്തണമെന്ന ആവശ്യമുന്നയിച്ചുള്ള ഹിന്ദു സ്ത്രീകളുടെ ഹർജി ശരിവെച്ച കോടതി വിധിയ്ക്കെതിരെ സിപിഎം. കോടതി വിധി 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവന പുറപ്പെടുവിച്ചു. യുപിയിലെ ബിജെപി സർക്കാർ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നുവെന്നും സിപിഎം ആരോപിച്ചു.
1991ലെ ആരാധനാലയ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തിന്റെ വ്യക്തമായ ലംഘനമാണ് ജ്ഞാൻവാപി മസ്ജിദ് കേസിൽ വാരാണസിയിലെ ജില്ലാ കോടതിയുടെ വിധി. മസ്ജിദിന് അകത്ത് ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ടുള്ള ഹർജികൾ നിലനിൽക്കുമെന്നും അവ നിയമവിരുദ്ധമല്ലെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. ജുഡീഷ്യറിയിലെ ഒരു വിഭാഗം ഈ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്, ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ട് ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വയ്ക്കുകയാണ് ഭരണത്തിലുള്ള ബിജെപി സർക്കാർ ചെയ്യുന്നത് എന്നത് വ്യക്തമാണ്. ക്ഷേത്രങ്ങൾ തകർത്ത സ്ഥലങ്ങളിലാണ് ഇന്നത്തെ മസ്ജിദുകൾ നിർമ്മിച്ചിരിക്കുന്നതെന്ന വാദം മതവികാരം ഉണർത്താനും വർഗ്ഗീയ അജണ്ടയ്ക്കായും കാലാകാലങ്ങളായി ഉന്നയിക്കപ്പെടുന്നതാണ്.
മഥുരയിലെയും വാരാണസിയിലെയും പോലെയുള്ള വർഗ്ഗീയപ്രേരിതമായ ഹർജികൾ തടയുന്നതിനും സാമുദായിക സൗഹാർദ്ദം ഉയർത്തിപ്പിടിക്കുക എന്ന ദേശീയ താല്പര്യം സംരക്ഷിക്കാനും വേണ്ടിയുള്ളതാണ് 1991ലെ നിയമം. ഈ ഉദ്ദേശം നടപ്പിലാക്കണമെന്നും, 1991ലെ നിയമം കർശനമായി പാലിക്കപ്പെടണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
Comments