കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ കൂടുതൽ ദിവസവും യുപിയിൽ കുറച്ചു ദിവസവും മാത്രം സംഘടിപ്പിക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്. സിപിഎം കേരളത്തിന്റെ ഭൂപടം കണ്ടിട്ടില്ലേ എന്നാണ് ജയറാം രമേശ് ചോദിച്ചത്. സംസ്ഥാനങ്ങളുടെ നീളം അനുസരിച്ചാണ് തങ്ങൾ യാത്രകൾ ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ഭാരത് ജോഡോ യാത്ര കടന്നുചെല്ലുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. കേരളം നീളം കൂടിയ സംസ്ഥാനമായതു കൊണ്ട് 370 കിലോമീറ്റർ പിന്നിടാൻ 18 ദിവസങ്ങളെടുക്കും. കർണാടകയിലും രാജസ്ഥാനിലും 21 ദിവസവും മഹാരാഷ്‌ട്രയിൽ 16 ദിവസവും യു.പിയിൽ 5 ദിവസവുമാണ് യാത്ര നടക്കുന്നതെന്ന് ജയറാം രമേശ് പറയുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം ബിജെപിയാണ് ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്രയ്‌ക്ക് ജനങ്ങൾക്കിടയിൽ നിന്നും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലും ബിജെപിയേയും സിപിഎമ്മിനെയും യാത്ര സമ്മർദ്ദത്തിലാക്കി. കോൺഗ്രസിന്റെ ‘മൃതസഞ്ജീവനി’യാണ് ഈ യാത്രയെന്നും, അതല്ലാതെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയെ തിരിച്ചു പിടിക്കാനും കോൺഗ്രസിനെ ശക്തിപ്പെടുത്താനും യാത്ര കൊണ്ട് സാധിക്കുമെന്ന് ജയറാം രമേശ് അവകാശപ്പെടുന്നു.
Comments