കൊൽക്കത്ത: ബംഗാൾ അദ്ധ്യാപക നിയമന അഴിമതി കേസ് പുതിയ വഴിത്തിരിവിൽ. വടക്കൻ ബംഗാൾ സർവ്വകലാശാല വൈസ് ചാൻസിലർ സുബിരേസ് ഭട്ടാചാര്യയെ സിബിഐ പിടികൂടി. കൊൽക്കത്തയിലെ സിബിഐ ഓഫീസിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഭട്ടാചാര്യയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുന്നതിൽ ഉടനീളം ഇയാൾ അന്വേഷണ ഏജൻസിയുമായി സഹകരിച്ചില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഓഗസ്റ്റിൽ ഇയാളുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അഴിമതി നടന്ന കാലഘട്ടത്തിൽ ഭട്ടാചാര്യ ആയിരുന്നു സ്‌കൂൾ സർവ്വീസ് കമ്മീഷന്റെ ചെയർമാൻ. ഇയാൾക്ക് കേസുമായി നേരിട്ട് ബന്ധമുള്ളതായി അന്വേഷണ സംഘം വ്യക്തമാക്കി.
കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. പ്രതി കമ്മീഷന്റെ ചട്ടങ്ങൾ ലംഘിച്ച് അർഹരായവർക്ക് നിയമനം നഷ്ടപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. നേരത്തെ ബംഗാൾ മുൻ ബോർഡ് സെക്രട്ടറി കല്യാൺ മോയെയും സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.കഴിഞ്ഞ ദിവസം കേസുമായി ബന്ധമുള്ള സോഫ്റ്റ്‌വെയർ കമ്പനിയുടെ ഓഫീസിൽ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.
Comments