ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി തിരഞ്ഞെടുത്തു. ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’യാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആർ, കശ്മീരി പണ്ഡിറ്റുകളുടെ യാഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളെ പിന്തള്ളിക്കൊണ്ടാണ് പാൻ നളിൻ സംവിധാനം ചെയ്ത ‘ചെല്ലോ ഷോ’യെ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുത്തത്.
ആർആർആർ, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും ഇന്ത്യയുടെ ഓസ്കാർ എൻട്രിയായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിനിധികൾ തിരഞ്ഞെടുക്കുക എന്ന് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടന്നിരുന്നു. എന്നാൽ ഊഹാപോഹങ്ങളെ തകിടം മറിച്ചു കൊണ്ടാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി ചെല്ലോ ഷോയെ ജൂറി പ്രഖ്യാപിച്ചിരിക്കുന്നത്. ചെല്ലോ ഷോ എന്ന വാക്കിന്റെ അർത്ഥം അവസാന സിനിമാ പ്രദർശനം എന്നാണ്. സംവിധായകന്റെ തന്നെ കുട്ടിക്കാലത്തെ ഓർമ്മകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താൻ എങ്ങനെ സിനിമയിൽ ആകൃഷ്ടനായി എന്നാണ് നളിൻ ‘ചെല്ലോ ഷോ’ എന്ന തന്റെ ചിത്രത്തിലൂടെ പറയുന്നത്.
ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലൻ സിനിമാ പ്രൊജക്ടർ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ‘ചെല്ലോ ഷോ’യിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തന്റെ ചിത്രത്തെ തിരഞ്ഞെടുത്തതിൽ നന്ദി അറിയിച്ച് സംവിധായകൻ രംഗത്തു വന്നു. ‘എന്റെ ദൈവമേ..ചെല്ലോ ഷോയിൽ വിശ്വസിച്ചതിന് നന്ദി. ഇപ്പോൾ എനിക്ക് വീണ്ടും ശ്വസിക്കാം. വിജ്ഞാനം പകരുന്നതും പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നതുമായ സിനിമയിൽ വിശ്വസിക്കാം’ എന്നാണ് പാൻ നളിൻ ട്വിറ്ററിൽ കുറിച്ചത്.















