ലഖ്നൗ: 2024 നവംബറിൽ ഉത്തർപ്രദേശിലെ സംഭലിൽ നടന്ന ആസൂത്രിത കലാപത്തിന്റെ മുഖ്യസൂത്രധാരനെതിരെ ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഗുണ്ടാസംഘാംഗം ഷാരിഖ് സത്തയ്‌ക്കെതിരെയാണ് നടപടി. വിദേശത്ത് ഒളിവിൽ കഴിയുന്ന സത്തയെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഇൻ്റർപോളിന്റെ നടപടി.
കലാപക്കേസിൽ സത്തയെ നേരത്തെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചതായി പോലീസ് അറിയിച്ചു. ബിജ്‌നോർ എസ്പിയായ കൃഷ്ണകുമാർ ബിഷ്‌ണോയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഭൽ കലാപമുണ്ടാക്കിയതിന് പിന്നാലെ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് സത്ത ദുബായിലേക്ക് കടന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾക്ക് ദുബായിൽ ബന്ധങ്ങളുണ്ടെന്നും കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ അവിടെ ഇടയ്‌ക്കിടെ സന്ദർശനം നടത്താറുണ്ടെന്നും പോലീസ് പറഞ്ഞു.
സത്തയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് പോലീസ് വിശദമായ റിപ്പോർട്ട് തയ്യാറാക്കി. തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ഇൻ്റർപോളിന്റെ റെഡ് കോർണർ നോട്ടീസിനുള്ള നടപടികൾ പൂർത്തിയാക്കിയത്. സത്തയ്‌ക്കെതിരെ 55 മുതൽ 60 വരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ നേരത്തെ ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു.
ഷാഹി ജുമാ മസ്ജിദ് സർവേയ്‌ക്കിടെ സംഘർഷം
2024 നവംബർ 24നാണ് സംഭലിലെ ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിട്ട സർവേയ്‌ക്കിടെ സംഘർഷമുണ്ടായത്. ഷാരിഖ് സത്തയും സംഘവും അത് ആസൂത്രിത കലാപമാക്കി മാറ്റുകയായിരുന്നു. സംഭവത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു . വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.















