ന്യൂഡൽഹി: പോപ്പുലർഫ്രണ്ടിനെതിരെ നിർണായക വെളിപ്പെടുത്തലുമായി എൻഐഎ. രാജ്യത്ത് താലിബാൻ മാതൃക നടപ്പിലാക്കാൻ പോപ്പുലർഫ്രണ്ട് ശ്രമിച്ചെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ഇതിനുള്ള തെളിവുകൾ ലഭിച്ചതായും അന്വേഷണ ഏജൻസി അറിയിച്ചു.
രാജ്യ വ്യാപകമായി നടത്തിയ പരിശോധനയിൽ മതതീവ്രവാദം വളർത്താൻ പോപ്പുലർഫ്രണ്ട് ശ്രമിച്ചതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നുമാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നൽകിയെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി അറസ്റ്റിലായ പോപ്പുലർഫ്രണ്ട് പ്രവർത്തകരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഡൽഹി ആസ്ഥാനത്ത് എത്തിച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. വരും ദിവസങ്ങളിലും എൻഐഎയുടെ പരിശോധനയും അറസ്റ്റും തുടരുമെന്നാണ് സൂചനകൾ.
ചോദ്യം ചെയ്യലിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രം തുടർ നടപടികൾ സ്വീകരിക്കുക. പോപ്പുലർഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർണായക വിവരങ്ങളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ സംഘടനയെ നിരോധിക്കണമെന്ന നിർദ്ദേശവും അന്വേഷണ ഏജൻസി മുന്നോട്ടുവയ്‌ക്കും.
Comments