കുപ്വാര: ജമ്മുകശ്മീരിലെ സമസ്ത മേഖലയിലും മികച്ച മാതൃക കാണിച്ച് പൗരന്മാർ. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുന്നേറിക്കഴിഞ്ഞ ജമ്മുകശ്മീരിലെ ആരോഗ്യ രംഗത്തെ ആശാ പ്രവർത്തക ബിൽക്കീസ് ആരയാണ് സേവനരംഗത്ത് മാതൃകയാകുന്നത്.
രക്തദാനത്തിൽ തന്റേതായ പങ്കുനിർവ്വഹിച്ചുകൊണ്ട് 32 കാരിയായ ബിൽക്കീസ് ആര പൊതുസമൂഹത്തിന് മാതൃകയാവുകയാണ്. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര താലൂക്കിലെ ആശാ പ്രവർത്തകയാണ് ബിൽക്കീസ്. 2012ന് ശേഷം 28 തവണയാണ് ബിൽക്കീസ് രക്തദാനം നടത്തിയത്. മൂന്ന് കുട്ടികളുടെ അമ്മകൂടിയാണ് ബിൽക്കീസ്.
ജമ്മുകശ്മീരിലെ നിരവധി പേർക്ക് നിർണ്ണായക ഘട്ടത്തിൽ രക്തം നൽകാൻ സാധിച്ചത് ഈശ്വരാനുഗ്രഹമായി കാണുന്നുവെന്നും സർക്കാർ ജോലി സേവനത്തിനായിട്ടു ള്ളതാണെന്നും ബിൽക്കീസ് പറഞ്ഞു. ആശുപത്രികളിൽ രക്തം ലഭിക്കാതെ രോഗികൾ മരിക്കുന്നതും ബന്ധുക്കൾ കരയുന്നതും താൻ പലതവണ കണ്ടിട്ടുണ്ട്. അതിൽ ഒരു പരിധിവരെ ഇടപെടാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ബിൽക്കീസ് പറഞ്ഞു. ഓരോ തവണ രക്തം നൽകുമ്പോഴും ക്ഷീണമല്ല മറിച്ച് അതിയായ സന്തോഷമാണ് അനുഭവിക്കാറെന്നും ബിൽക്കീസ് പറഞ്ഞു.
അടിയന്തിര സാഹചര്യങ്ങളിൽ കിടക്കുന്നവർക്കു മാത്രമേ രക്തം നൽകാറുള്ളു. അപകടം, പ്രസവ ശസ്ത്രക്രിയ എന്നീ വിഷയത്തിലാണ് കൂടുതലായും രക്തം നൽകിയിട്ടുള്ളതെന്നും ബിൽക്കീസ് പറഞ്ഞു. അദ്ധ്യാപകനായ ബിൽക്കീസിന്റെ ഭർത്താവ് സ്ഥിരം രക്തദാനം ചെയ്യുന്ന വ്യക്തിയാണ്. ഒരു കുടുംബം സമൂഹത്തിന് എത്ര മാതൃകയായി ജീവിക്കുന്നുവെ ന്നതിന് ഉദാഹരണമാണ് ഈ ദമ്പതികളെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
Comments