ചണ്ഡീഗഡ്: ആം ആദ്മി ഭരണം പിടിച്ച പഞ്ചാബിൽ ആരോഗ്യ മേഖല തകർച്ചയിൽ. സർക്കാർ ആശുപത്രികളിൽ എക്‌സ്‌റേ ഫിലിമില്ലാത്തതിനാൽ രോഗികളോട് സ്മാർട്ട്‌ഫോണിൽ ചിത്രങ്ങൾ പകർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതർ. പട്യാലയിലെ സർക്കാർ ആശുപത്രിലാണ് രോഗികളോട് സ്മാർട്ട്‌ഫോണുമായി എത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.
എക്‌സ്‌റേ ഫിലിം ഇല്ലാത്തത് കൊണ്ടാണ് രോഗികളോട് ഫോണിൽ ചിത്രം പകർത്താൻ ആവശ്യപ്പെട്ടതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. അതിനാൽ സ്മാർട്ട് ഫോണില്ലാത്ത നിരവധി രോഗികൾ എക്‌സ്‌റേ കോപ്പി ലഭിക്കാതെ നിരാശയോടെയാണ് ആശുപത്രി വിടുന്നത്. തന്റെ കൈയിൽ സ്മാർട്ട് ഫോണിന് പകരം സാധാരണ മൊബൈലാണുളളതെന്ന് മധ്യവയസ്‌കയായ ഫുൽജാരിയ ദേവി പറഞ്ഞു. അതിനാൽ തനിക്ക് ചികിത്സ നിഷേധിച്ചെന്നും അവർ ആരോപിച്ചു.
ഇത് അസാധാരമമായ സാഹചര്യമാണെന്ന് സ്മാർട്ട് ഫോണിൽ എക്‌സ്‌റേ റിപ്പോർട്ട് പരിശോധിച്ച സീനിയർ ഡോക്ടർ പറഞ്ഞു. സ്മാർട്ട്‌ഫോണിൽ ചിത്രങ്ങൾക്ക് കൃത്യത കുറവുളളത് കാരണം അത് നോക്കി പരിശോധിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമന്ത്രി അടുത്തിടെ ആശുപത്രി സന്ദർശിച്ചിരുന്നു. ആശുപത്രിയുടെ ഈ പ്രവൃത്തിയെ അദ്ദേഹം പ്രശംസിച്ചതായി മെഡിക്കൽ സൂപ്രണ്ട് ഡോ സന്ദീപ് കൗർ വ്യക്തമാക്കി. ഒരു രോഗിക്ക് സ്മാർട്ട്ഫോൺ ഇല്ലെങ്കിൽ, ഞങ്ങളുടെ എക്‌സ്-റേ വിഭാഗം ഉദ്യോഗസ്ഥർ ചിത്രങ്ങൾ ഉടൻ തന്നെ ഡോക്ടർക്ക് ഇമെയിൽ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments