കോഴിക്കോട്;കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രതിഷേധത്തിനും അക്രമത്തിനും നീക്കം.പ്രൊവിഡൻസ് സ്‌ക്കൂളിന്റെ അംഗീകാരം റദ് ചെയ്യണമെന്നുള്ള ആവശ്യം ഉന്നയിച്ച് എസ്‌ഐഒ മാർച്ച് അക്രമാസക്തമായി. പ്രവർത്തി ദിവസം സ്‌കൂളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
അക്രമാസക്തരായ പ്രതിഷേധക്കാർ പോലീസുകാരെയും ആക്രമിച്ചു. സംഭവത്തിൽ നടക്കാവ് എസ്‌ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.മാർച്ച് സ്‌കൂളിനു മുമ്പിലെത്തിയതോടെ പോലീസ് ബാരിക്കേഡ് വെച്ച് തടയാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധക്കാർ പോലീസിനെ ആക്രമിച്ചത്. മാർച്ചിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
എസ്‌ഐഒ സംസ്ഥാന സെക്രട്ടറിമാരായ സഈദ് കടമേരി,തഷ്രീഫ് കെപി, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.റഹ്മാൻ ഇരിക്കൂർ, അസ്‌നഹ് കക്കോടി, കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി ഷഫാഖ് കക്കോടി, എന്നിവരടക്കം പത്തോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂൾ ഭരണഘടനാവകാശങ്ങൾ നിഷേധിക്കുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
സ്‌കൂളിൽ അഡ്മിഷനെടുക്കുന്ന സമയത്തു തന്നെ ഹിജാബ് അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് മറികടന്ന് സ്‌കൂളിൽ പ്ലസ്വൺ പ്രവേശനത്തിന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളിലൊരാളോട് സ്‌കൂളിൽ ഹിജാബ് അനുവദിക്കില്ലെന്നും യൂണിഫോമിൽ ശിരോവസ്ത്രമില്ലെന്നും പ്രിൻസിപ്പൽ അറിയിക്കുകയായിരുന്നു.
എന്നാൽ ഹിജാബ് ധരിക്കാതെ പഠനം തുടരാനാകില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തു. എന്നാൽ സ്‌കൂൾ അധികൃതർ വിലക്കിൽ ഉറച്ചുനിന്നു. ഇതോടെ ഒരു വിദ്യാർത്ഥി ടിസി വാങ്ങി നഗരത്തിലെ തന്നെ മറ്റൊരു സ്‌കൂളിലേക്ക് മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ചില മുസ്ലീം സംഘടനകൾ രംഗത്തെത്തിയത്. ഹിജാബ് വിലക്കിന്റെ പേരിൽ ജില്ലയിൽ അക്രമം അഴിച്ചുവിടുകയാണ് സംഘടനകൾ.
സ്‌കൂൾ നടപടിയിൽ പ്രതിഷേധിച്ച് നേരത്തെ ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.പരാതിക്ക് പിന്നാലെ വിഷയം അന്വേഷിച്ച് ഉടൻ റിപോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിന് നിർദേശം നൽകിയെന്നാണ് വിവരം.
Comments