കണ്ണൂർ: ജില്ലയിൽ വീണ്ടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്. പയ്യന്നൂർ രാമന്തളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. ഹർത്താൽ ദിവസം ഭീഷണിപ്പെടുത്തി കടകളടപ്പിക്കാൻ ശ്രമിച്ചവരുടെ വീടുകളിലാണ് റെയ്ഡ്.
എൻഐഎ റെയ്ഡിന് ശേഷം ഇത് മൂന്നാം തവണയാണ് ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് നടത്തുന്നത്. ഇന്നലെ കണ്ണൂരിലെ ബി മാർട്ട് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട 4 കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ന് രാവിലെ മട്ടന്നൂരിലെ ഫാത്തിമാസ് എന്ന ഫർണീച്ചർ കടയിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
ഹർത്താൽ ദിനത്തിൽ കണ്ണൂർ ജില്ലയിൽ വ്യാപകമായ അക്രമസംഭവങ്ങൾ നടന്നിരുന്നു. ഈ അക്രമങ്ങൾക്കെല്ലാം ഒരു ഏക രൂപമുണ്ടായിരുന്നുവെന്നും,അത് കൊണ്ട് ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ഈ ഗൂഢാലോചന നടന്നത് പോപ്പുലർ ഫ്രണ്ടിന്റെ ചില കേന്ദ്രങ്ങളിലാണെന്നും അക്രമസംഭവങ്ങൾക്കുള്ള ധനസഹായം ലഭിച്ചത് ഇവിടങ്ങളിൽ നിന്നാണെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ഹർത്താൽ ദിനത്തിൽ കണ്ണൂരിൽ വ്യാപകമായ അക്രമ പരമ്പരകളാണ് അരങ്ങേറിയത്.കണ്ണൂരിൽ ഭീകര പ്രവർത്തനത്തിന് പോപ്പുലർ ഫ്രണ്ട് പദ്ധതിയിടുന്നുവെന്നതിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്.
Comments