ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയ്ക്കും രാജ്യത്ത് നിരോധനം ഏർപ്പെടുത്തും.ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞു.രാഷ്ട്രീയ പാർട്ടിയെ നിരോധിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് നിർണായകമാണ്.അധികം വൈകാതെ തന്നെ കമ്മീഷൻ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത് അഞ്ച് വർഷത്തേക്കാണ് നിരോധനം.രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിർണായക നടപടി.റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നീ അനുബന്ധ സംഘടനകൾക്കും നിരോധനമുണ്ട്.
സെപ്തംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തിൽ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയിൽ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റിലായിരുന്നത്.
Comments