ഡൽഹി: പാസഞ്ചർ കാറുകളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ മാറ്റിവെച്ചു. 2022 ഒക്ടോബർ 1 മുതൽ പാസഞ്ചർ കാറുകൾക്ക് എല്ലാം ആറ് എയർബാഗുകൾ നൽകണമെന്ന് വാഹന നിർമ്മാതാക്കളോട് കേന്ദ്രസർക്കാർ ആവശ്യപ്പെടാനിരിക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനം 2023 ഒക്ടോബർ 1-ലേക്ക് മാറ്റിവെച്ചതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എട്ട് സീറ്റുള്ള വാഹനങ്ങളിലാണ് ആറ് എയർബാഗുകൾ നിർബന്ധമാക്കാൻ സർക്കാർ പദ്ധതി ഇട്ടിരുന്നത്.
‘ആഗോള വിതരണ ശൃംഖലയിൽ വാഹന വ്യവസായം അഭിമുഖീകരിക്കുന്ന പരിമിതികളും സാമ്പത്തിക പ്രശ്നവും കണക്കിലെടുത്ത് 2023 ഒക്ടോബർ 1 മുതൽ പാസഞ്ചർ കാറുകളിൽ (M-1 കാറ്റഗറി) കുറഞ്ഞത് 6 എയർബാഗുകൾ നിർബന്ധമാക്കുന്ന നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ചു’ എന്നാണ് നിതിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചത്. വിലയും വേരിയെന്റും കണക്കാക്കാതെ തന്നെ എല്ലാ യാത്രക്കാരുടെയും സുരക്ഷയ്‌ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2022 ഒക്‌ടോബർ 1-ന് ശേഷം നിർമ്മിച്ച കാറുകൾക്ക് M1 കാറ്റഗറി അനുസരിച്ച് രണ്ട് സൈഡ്/സൈഡ് ടോർസോ എയർബാഗുകളിൽ ഒന്ന് വീതം മുൻവശത്ത് ഇരിക്കുന്നവർക്ക് ഘടിപ്പിക്കണം, റോ ഔട്ട്‌ബോർഡ് സീറ്റിംഗ് പൊസിഷനുകളിൽ രണ്ട് സൈഡ് കർട്ടൻ/ട്യൂബ് എയർ ബാഗുകൾ, ഔട്ട്‌ബോർഡ് സീറ്റിംഗ് പൊസിഷനുകളിൽ ഇരിക്കുന്ന വ്യക്തികൾക്ക് ഒന്ന് വീതം എന്നിങ്ങനെ മൊത്തത്തിൽ ഒരു കാറിന് ആറ് എയർബാഗുകൾ നൽകാൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഈ വർഷം ജനുവരിയിൽ തയ്യാറാക്കിയ കരട് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരുന്നു. കൂട്ടിയിടിക്കുമ്പോൾ ഡ്രൈവർക്കും വാഹനത്തിന്റെ ഡാഷ്‌ബോർഡിനും ഇടയിൽ എയർബാഗുകൾ പ്രവർത്തിക്കുന്നതിലൂടെ ഗുരുതരമായ പരിക്കുകൾ പറ്റാതെ യാത്രക്കാരെ സംരക്ഷിക്കും.
Comments