തിരുവനന്തപുരം : തീവ്രവാദ പ്രവർത്തനത്തിന് അറസ്റ്റിലായ പോപ്പുലർഫ്രണ്ട് ചെയർമാൻ ഒഎംഎ സലാമിന് സസ്പെൻഷൻ കാലയളവിലും മാനദണ്ഡങ്ങൾ ലംഘിച്ച് കെഎസ്ഇബി ശമ്പളം നൽകിയതായി തെളിവുകൾ. സലാമിന് കെഎസ്ഇബി ശമ്പളമായി നൽകുന്നത് 67,600 രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 7.84 ലക്ഷം രൂപയാണ് ഇയാൾക്ക് ശമ്പളമായി ലഭിച്ചത്. മാനദണ്ഡങ്ങൾ മറികടന്നായിരുന്നു ഈ തരത്തിൽ വഴിവിട്ട ശമ്പള വിതരണം നടത്തിയത്.
തീവ്രവാദ പ്രവർത്തനത്തിന് പണം പിരിച്ചതിന് 2020 ഡിസബറിലാണ് കെഎസ്ഇബിയിൽ സീനിയർ അസിസ്റ്റന്റായിരുന്ന സലാം അറസ്റ്റിലായത്. കെഎസ്ഇബി മഞ്ചേരി ഡിവിഷൻ റീജണൽ ഓഡിറ്റ് ഓഫീസിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. പിന്നാലെ സലാമിനെ കെഎസ്ഇബി സസ്പെൻഡ് ചെയ്യുകയും ചെയ്തു. നിയമം അനുസരിച്ച് സസ്പെൻഷനിലാകുന്ന വ്യക്തിയ്ക്ക് ആറുമാസത്തെ ഉപജീവന ബത്ത നൽകണം.
ഇതിനിടെ സസ്പൻഷനിലായ കാരണത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. ഇക്കാലയളവിൽ നടപടി ഉണ്ടായില്ലെങ്കിൽ സസ്പെൻഷൻ നീട്ടി ശമ്പളം നൽകണം. ഈ നിയമത്തെ മുൻനിർത്തിയാണ് സലാമിന് സർക്കാർ ശമ്പളം നൽകിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ഇയാൾക്കെതിരെ നിരവധി തെളിവുകൾ ശേഖരിച്ചിരുന്നു. എന്നാൽ ഈ തെളിവുകൾ അധികൃതർ പരിഗണിക്കാതെ അന്വേഷണം നീട്ടുകയായിരുന്നു.
ശമ്പളം സലാം കൈപ്പറ്റുന്ന വിവരം പുറത്ത് അറിയാതിരിക്കാൻ കമ്പ്യൂട്ടർ സംവിധാനം ഒഴിവാക്കിയാണ് പണം അനുവദിക്കുന്നത്. 2003 മുതൽ 2010 വരെ സലാം അവധിയിലായിരുന്നു. പിന്നാലെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും അവധി എടുത്തിരുന്നു. ഇത്തരത്തിൽ എടുത്ത അവധി ഉപയോഗിച്ചാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. കഴിഞ്ഞ മാസം സലാം അറസ്റ്റിലായിട്ടും കെഎസ്ഇബി നടപടി സ്വീകരിക്കാതെ ഇരുട്ടിൽ തപ്പുകയായിരുന്നു.
Comments