തിരുവനന്തപുരം : യൂറോപ്യൻ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നു രാത്രി പുറപ്പെടും. രണ്ടാഴ്ചത്തെ സന്ദർശനത്തിനായാണ് സംഘം പുറപ്പെടുന്നത്. ആദ്യം എത്തുന്നത് ഫിൻലൻഡിലാണ്. ഡൽഹി വഴിയാണ് ഇവിടേക്കുള്ള യാത്ര. ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് , മന്ത്രി വി.ശിവൻകുട്ടി, തുടങ്ങിയവർ ഫിൻലൻഡ് സന്ദർശന സംഘത്തിൽ ഉണ്ട്.
ഫിൻലൻഡിലെ വിദ്യാഭ്യാസ മാതൃക പഠിക്കലാണ് യാത്രയുടെ ലക്ഷ്യം. ടൂറിസം, ആയുർവേദ മേഖലകൾ സംബന്ധിച്ച് അധികൃതരുമായി ചർച്ച നടത്തും. പ്രമുഖ ബഹുരാഷ്ട്ര , ഐടി സ്ഥാപനങ്ങളും സംഘം യാത്രക്കിടെ സന്ദർശിക്കും. പിന്നാലെ നോർവയിലേക്കാണ് യാത്ര. മാരിടൈം മേഖലയിലെ സഹകരണം ഉറപ്പാക്കലാണ് ഈ യാത്രയുടെ ഉദ്ദേശ്യം. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവർ അവിടെ ഒപ്പം ചേരും. ശേഷം ഒന്നിച്ച് ബ്രിട്ടണിലേക്ക് പുറപ്പെടും.മന്ത്രി വീണാ ജോർജും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി ചർച്ച നടത്തും.
ലണ്ടനിൽ ലോക കേരളസഭയുടെ പ്രാദേശിക യോഗം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിൽ ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു യുകെയിലെ സർവകലാശാലകൾ സന്ദർശിച്ചു ധാരണാപത്രം ഒപ്പുവയ്ക്കും. മന്ത്രി പി.രാജീവും ലണ്ടനിൽ ഇവർക്കൊപ്പം ഉണ്ടാകും. ഒക്ടോബർ 14നു തിരിച്ചെത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നതെങ്കിലും സംഘം 12നു തിരികെ എത്തുമെന്നാണ് വിവരം .
പര്യടനത്തിൽ മാദ്ധ്യമങ്ങൾക്കായി വീഡിയോ, ഫോട്ടോ കവറേജും ഒരുക്കുന്നുണ്ട്.ഇതിനായി ഫിൻലൻഡ്, നോർവേ, യുകെ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസി മുഖേന വീഡിയോ, ക്യാമറ സംഘത്തെ സർക്കാർ നിയോഗിച്ചു. 7 ലക്ഷം രൂപ ചെലവിട്ടാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്. പബ്ലിക് റിലേഷൻസ് വകുപ്പാണ് ഈ ചിലവ് വഹിക്കുന്നത്.
Comments