ടെഹ്‌റാൻ: ഇറാനിൽ ദിവസങ്ങളായി കത്തിപ്പടരുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധം കൂടൂതൽ ശക്തമാകുന്നു. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ പ്രതിഷേധം ഏറ്റെടുക്കുന്ന കാഴ്ചയാണ് തെരുവുകളിൽ കാണുന്നത്. കരാജിലെ സ്‌കൂളിൽ ഹിജാബ് ഊരിയെറിഞ്ഞ കുട്ടികളെ അനുനയിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥനെ കുട്ടികൾ കൂട്ടം ചേർന്ന് കല്ലും കുപ്പിയും എറിഞ്ഞ് ഓടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഷെയിം ഓൺ യൂ വിളികളോടെയാണ് വിദ്യാർത്ഥിനികൾ ഉദ്യോഗസ്ഥനെ മടക്കി അയയ്‌ക്കുന്നത്.
തലസ്ഥാനമായ ടെഹ്‌റാനോട് ചേർന്ന പടിഞ്ഞാറൻ പ്രദേശമാണ് കരാജ്. മറ്റൊരു വീഡിയോയിൽ നമ്മൾ ഇപ്പോൾ ഒരുമിച്ച് നിന്നില്ലെങ്കിൽ അവർ നമ്മളെ ഓരോരുത്തരെയായി വകവരുത്തുമെന്ന് വിദ്യാർത്ഥിനികൾ പറയുന്നതും കേൾക്കാം. കിഴക്കൻ നഗരമായ ഷിറാസിൽ തിങ്കളാഴ്ച നിരവധി സ്‌കൂൾ വിദ്യാർത്ഥിനികൾ ഗതാഗതം തടസപ്പെടുത്തി ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി റോഡിൽ ഇറങ്ങിയിരുന്നു. ഹിജാബ് അഴിച്ച് വായുവിൽ ഉയർത്തി വീശിയായിരുന്നു പ്രതിഷേധം.
വടക്കുപടിഞ്ഞാറൻ നഗരങ്ങളായ സാഖെസ്, സനന്ദാജ് എന്നിവിടങ്ങളിലും തലസ്ഥാനമായ ടെഹ്‌റാനിലും വിദ്യാർത്ഥിനികൾ പ്രതിഷേധങ്ങളിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ ഉണ്ട്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊളള റുഹൊളള ഖമേനിയെ ഏകാധിപതിയെന്ന് വിളിച്ച കുട്ടികൾ അദ്ദേഹത്തിന്റെ ചിത്രത്തിന് മുൻപിൽ നിന്നും ഹിജാബ് ഊരിയെറിഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചു.
ട്വിറ്റർ ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ദിവസവും പ്രത്യക്ഷപ്പെടുന്നുണ്ട്. സ്‌കൂളുകളിൽ നിന്ന് കൂട്ടത്തോടെ തെരുവിലേക്ക് ഇറങ്ങി പ്രതിഷേധിക്കുന്ന കുട്ടികളും സ്‌കൂളിന് മുൻപിൽ കൂട്ടം ചേർന്ന് നിന്ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥിനികളുടെയും ദൃശ്യങ്ങൾ ഇതിൽ കാണാം.
അതിനിടെ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന ആരോപണവുമായി ഇറാൻ വിദേശകാര്യ വകുപ്പ് രംഗത്തെത്തി. വിദേശകാര്യമന്ത്രാലയം വക്താവ് നസേർ കനാനിയാണ് ഈ ആരോപണം ഉന്നയിച്ചത്. ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയാണ് ഇറാനെ ചൊടിപ്പിച്ചത്. ഉപരോധങ്ങൾ ഏത് രാജ്യത്തെയും മനുഷ്യത്വത്തിന് നേരെയുളള ക്രൂരതയാണന്ന് നസേർ കനാനി ചൂണ്ടിക്കാട്ടി.















