ന്യൂഡൽഹി: ബിജെപി വക്താവായിരുന്ന നൂപുർ ശർമ്മയെ പ്രവാചകനിന്ദ വിവാദത്തിൽ ഉൾപ്പെടുത്തിയ ഫാക്ട് ചെക്ക് സ്ഥാപന ഉടമ മുഹമ്മദ് സുബൈറിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനപട്ടികയിൽ ഉൾപ്പെടുത്തിയെന്ന വാർത്ത വ്യാജം. ടൈംസ് നൗ ചാനലാണ് വ്യാജവാർത്ത നൽകിയത്.
മുഹമ്മദ് സുബൈർ സമാധാനത്തിനുള്ള നൊബേൽ പരിഗണനയിലുൾപ്പെട്ടിരുന്നുവെന്ന് അമേരിക്കയിലെ ടൈം മാഗസിനായിരുന്നു ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിലെ എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാദ്ധ്യമങ്ങളിൽ വാർത്ത വ്യാപകമായി പ്രചരിച്ചു. ബിജെപി വിരുദ്ധ ചാനലുകൾ വ്യാജവാർത്തയെ കൊട്ടിഘോഷിക്കുകയും ചെയ്തു. കേരളത്തിലെ മാദ്ധ്യമങ്ങളും വലിയ രീതിയിലാണ് വാർത്ത ഏറ്റെടുത്ത് പ്രചരിപ്പിച്ചത്. വാർത്തളിലെ സത്യം കണ്ടെത്താൻ ഫാക്ട് ചെക്കിംഗ് നടത്തുന്ന മുഹമ്മദ് സുബൈർ സമാധാന നൊബേൽ സാധ്യതാ പട്ടികയിൽ ഇടംപിടിച്ചുവെന്നായിരുന്നു മലയാള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ നൊബേൽ പുരസ്‌കാരത്തിന് പരിഗണനാ പട്ടിക പോലും തയ്യാറാക്കിയിരുന്നില്ലെന്ന് നോർവ്വേ ആസ്ഥാനമായി പ്രവർത്തിക്കുന്ന നൊബേൽ സമിതി ടൈംസ് നൗ ചാനലിന് മറുപടി നൽകി. മുഹമ്മദ് സുബൈറിനെ വെള്ളപൂശാൻ വേണ്ടി ടൈം മാഗസിൻ ഉപയോഗിച്ച് ചില പിആർ ഏജൻസികൾ ഇത്തരത്തിലൊരു വ്യാജവാർത്ത ചമച്ചുവെന്നാണ് വിവരം.
ഇന്നലെയായിരുന്നു സമാധാന നൊബേൽ പ്രഖ്യാപിച്ചത്. ബെലാറൂസിലെ അഭിഭാഷകനായ വ്യക്തിക്കും യുക്രെയ്‌നിലേയും റഷ്യയിലേയും മനുഷ്യാവകാശ സംഘടനകൾക്കുമായിരുന്നു പുരസ്‌കാരം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുള്ള തിരിച്ചടിയായി പലരും പുരസ്‌കാരത്തെ വിവക്ഷിച്ചെങ്കിലും ഇക്കാര്യം നൊബേൽ സമിതി തിരസ്‌കരിച്ചു.
Comments