ലക്‌നൗ : ഇരുപത്തിരണ്ടുകാരിയായ മഹ്‌സ അമിനിയുടെ മരണത്തിൽ ഇറാനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളും പ്രതിഷേധം ഉയരുമ്പോൾ ഇതിന് പിന്തുണയർപ്പിച്ച് ഇന്ത്യയിൽ യുവതി മുടി മുറിച്ചു. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഡോക്ടർ അനുപമ ഭരദ്വാജ് എന്ന യുവതി മുടി മുറിച്ചത്. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയാണ് അനുപമ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഹിജാബ് നിയമങ്ങൾ പാലിക്കാതിനെ തുടർന്നാണ് 22-കാരിയായ മഹാസ അമിനി പോലീസ് തടങ്കലിൽ സെപ്റ്റംബർ 17ന് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായത്. തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളിൽ 75-ഓളം പേർ ഇതുവരെ മരിച്ചു. രാജ്യത്ത് നടപ്പാക്കിയ കർശന ഡ്രസ് കോഡിൽ പ്രതിഷേധിച്ച് നിരവധിയാളുകളാണ് മുടിമുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിക്കുന്നത്. കുറഞ്ഞത് 50 ഇറാനിയൻ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധം വ്യാപിച്ചു. പ്രതിഷേധക്കാരെ കണ്ണീർ വാതകം പ്രയോഗിച്ചും വെടിയുതിർത്തും സുരക്ഷ സേന അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഇരട്ടി ശക്തിയോടെയാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇറാനിൽ നടക്കുന്നത്.
ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് തുർക്കിഷ് ഗായിക മെലെക് മോസ്സോയും രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗായിക പൊതു വേദിയിൽ മുടി മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇസ്ലാമിക നിയമം അനുസരിച്ച് ഏഴ് വയസ്സിന് മുകളിലുള്ള സ്ത്രീകൾ മുടി മറയ്‌ക്കണം. നീളമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ മാത്രമെ ധരിക്കാൻ പാടുള്ളു. ഹിജാബ് നിയമം നടപ്പിലാക്കാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ജൂലൈ 5-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് സ്ത്രീകൾക്ക് എങ്ങനെ വസ്ത്രം ധരിക്കാം എന്നതിനെക്കുറിച്ചുള്ള പുതിയ പട്ടിക പുറത്തിറക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ മുടി മുറിക്കുന്നതും ഹിജാബ് കത്തിച്ച് സമരം നടത്തുന്നതും.
Comments