അബുദാബി : ദീർഘകാലത്തേക്കുള്ള പാർക്കിംഗ് നിരക്കുകൾ പ്രഖ്യാപിച്ച് അജ്മാൻ നഗരസഭ. ഈ വർഷം ആദ്യ പകുതിയോടെ എമിറേറ്റിൽ ഫീസ് ഈടാക്കുന്ന പാർക്കിംഗ് സ്ഥലങ്ങളുടെ എണ്ണം 17,267 ആയി ഉയർന്നതായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് വ്യക്തമാക്കി.
പാർക്കിംഗ് നിരക്കുകളായി 10 ദിവസത്തേക്ക് 100 ദിർഹമും 20 ദിവസത്തേക്ക് 200 ദിർഹമും 30 ദിവസത്തേക്ക് 300 ദിർഹമുമായിരിക്കുമെന്ന് അജ്മാൻ നഗരസഭ വ്യക്തമാക്കി.
വി.ഐ.പി സബ്സ്‌ക്രിപ്ഷൻ ഫീസ് ഒരു വർഷത്തേക്ക് 6000 ദിർഹമും ആറ് മാസത്തേക്ക് 3000 ദിർഹമും മൂന്ന് മാസത്തേക്ക് 1500 ദിർഹമുമായിരിക്കും. പാർക്കിംഗ് സ്ഥലങ്ങളിൽ മറ്റു വാഹനങ്ങളുടെ സ്ഥലം നഷ്ടപ്പെടുത്തുന്ന രീതിയിൽ ക്രമരഹിതമായി പാർക്ക് ചെയ്യുക, ഫീസ് അടക്കാതെ പൊതുപാർക്കിങ്ങിൽ പാർക്ക് ചെയ്യുക, അനുവദനീയമായ പാർക്കിംഗ് കാലയളവ് കവിയുക, പെർമിറ്റില്ലാതെ ക്രമരഹിതമായി ഹെവി മെഷിനറികളും വാഹനങ്ങളും പാർക്ക് ചെയ്യുക, മസ്ജിദ് പാർക്കിങ് ലോട്ടുകളിൽ പാർക്ക് ചെയ്യാൻ ആവശ്യമായ സമയം കവിയുക, പ്രത്യേക വിഭാഗക്കാർക്കായി നിജപ്പെടുത്തിയ സ്ഥലങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുക എന്നിവ പിഴ ലഭിക്കുന്നതിന് ഇടയാക്കുമെന്നും നഗരസഭാധികൃതർ അറിയിച്ചു.







