കോഴിക്കോട്: യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് കമ്മീഷൻ റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും വിഷയത്തിൽ ഔദ്യോഗിക വിശദീകരണം ആശുപത്രി അധികൃതർ നൽകുക. നിലവിൽ യുവതിയുടെ ആരോപണം നിരസിക്കുകയോ അംഗീകരിക്കുകയോ ആശുപത്രി ചെയ്തിട്ടില്ല.
മെഡിക്കൽ കോളേജിൽ സിസേറിയൻ നടത്തിയതിനിടെ കത്രിക കുടുങ്ങിയെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. എന്നാൽ സിസേറിയന് ശേഷവും മറ്റ് പലയിടത്തും നേരിയ ശസ്ത്രക്രിയകൾ യുവതി നടത്തിയിരുന്നതിനാൽ ഏത് ആശുപത്രിയുടെ ഭാഗത്താണ് പിഴവ് സംഭവിച്ചത് എന്നതിൽ അവ്യക്തത തുടരുകയാണ്. കത്രിക വയറ്റിലുണ്ടെന്നറിയാതെ യുവതി കാലങ്ങളോളം നേരിട്ട ആരോഗ്യപ്രശ്നങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Comments